കെ.സി. വേണുഗോപാൽ
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ബിജെപി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും സാധാരണക്കാരുടെ ഉപജീവന മാർഗം തകർക്കാൻ അവർ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ‍്യത‍്യസ്തമായിരിക്കില്ലെന്നും ഒരേപോലെ ആക്രമണാത്മകമായിരിക്കുമെന്നും കെസി പറഞ്ഞു. കോൽക്കത്തയിൽ വച്ചു നടന്ന 2 ദിവസത്തെ പാർട്ടി അവലോകന യോഗത്തിന് ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ഉപജീവന മാർഗം തകർക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടാണ് അവർ വഴിയോര കച്ചവടക്കാരെ പുറത്താക്കാൻ തുടങ്ങിയിരിക്കുന്നതെന്നും കെസി കൂട്ടിച്ചേർത്തു. ജില്ലാ കോൺഗ്രസ് പ്രസിഡന്‍റുമാർ, എഐസിസി അംഗങ്ങൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ കോൺഗ്രസ് സ്ഥാനാർഥികളും അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നു. എഐസിസി വർക്കിങ് കമ്മിറ്റി അംഗം ദീപ ദാസ് മുൻഷി, പശ്ചിമ ബംഗാളിൽ എഐസിസിയുടെ ചുമതലയുള്ള ഗുലാം അഹമ്മദ് മിർ, പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ശുഭങ്കർ സർക്കാർ എന്നിവരും കെസിക്കൊപ്പം യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഇന്ത‍്യ മുന്നണിയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള വിമർശനങ്ങൾക്കും കെസി മറുപടി നൽകി. കേരളത്തിൽ സിപിഎമ്മിനെയും പഞ്ചാബിൽ ആംആദ്മി പാർട്ടിയെയുമാണ് തങ്ങൾ നേരിടുന്നതെന്നും എന്നാൽ ആർഎസ്എസും ബിജെപിയും ജനാധിപത‍്യത്തെയും ബഹുസ്വരതയെയും ഭരണഘടനാ അവകാശങ്ങളെയും കടന്നാക്രമിക്കുമ്പോൾ ഞങ്ങൾ ഒന്നിച്ച് അതിനെ എതിർക്കുന്നു.
ഇതാണ് ഇന്ത‍്യ മുന്നണിയുടെ ലക്ഷ‍്യം. കെസി പറഞ്ഞു. വിദ‍്യാർഥികൾക്ക് നൽകി വരുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും മുട്ട ഒഴിവാക്കിയതിലും അദ്ദേഹം പ്രതികരിച്ചു. ഉച്ചഭക്ഷണത്തിൽ വിദ‍്യാർഥികൾക്ക് മുട്ട നൽകാത്തത് അവർ എന്ത് കഴിക്കണമെന്ന് ബിജെപി തീരുമാനിക്കുന്നതു കൊണ്ടാണെന്നും എല്ലായിടങ്ങളിലും അവർക്ക് അവരുടെ ആധിപത‍്യം സ്ഥാപിക്കണമെന്നും കെസി പറഞ്ഞു.
വിയോജിപ്പുകൾ അടിച്ചമർത്തി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ അവർ നിയമസഭയിൽ നിയമസഭയിൽ നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കെസി തുറന്നടിച്ചു. അയോധ‍്യയിലെ രാമക്ഷേത്ര കൊള്ളയിലും കെസി പ്രതികരിച്ചു. ആർഎസ്എസിനും വിശ്വ ഹിന്ദു പരിഷത്തിനും സംഭവത്തിൽ പങ്കുണ്ടെന്നും വിഷയത്തിൽ ബിജെപി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കെസി ചോദിച്ചു.
പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലേക്കുമുള്ള ഒരുക്കങ്ങൾ പാർട്ടി അവലോകനം ചെയ്തുവെന്ന് അദ്ദേഹം വ‍്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര‍്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സഖ‍്യങ്ങളെ പറ്റി തീരുമാനമെടുക്കുമെന്നും കെസി പറഞ്ഞു.