ലഗേജ് പരിശോധനയ്ക്കിടെ കൊറിയൻ യുവതിക്ക് ലൈംഗിക പീഡനം
ബംഗലുരൂ: വിമാനത്താവളത്തിൽ ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിനിടെ ജീവനക്കാരൻ കൊറിയൻ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ബംഗലുരൂ കെമ്പഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് കൊറിയൻ വിനോദസഞ്ചാരി കിം സങ് ക്യുങ് പറഞ്ഞു, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ജനുവരി 19നാണ് സംഭവം നടന്നത്. ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കിയ യുവതിയോട് ലഗേജ് പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ടാണ് വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദ് സമീപിച്ചത്.
ചെക്ക് ഇൻ ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്നും പരിശോധന വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
വിശദമായ പരിശോധന വിമാനം വൈകിപ്പിക്കുമെന്നും പകരം വ്യക്തിപരമായ പരിശോധന നടത്താമെന്നും അഹമ്മദ് നിർദേശിച്ചു. തുടർന്ന് യുവതിയെ ഇയാൾ വാഷ്റൂമിനടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് അനുവാദമില്ലാതെ പല തവണ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും സ്പർശിക്കുകയും നെഞ്ചിൽ അമർത്തുകയും ചെയ്തു. പിന്നീട് പിന്നിൽ നിന്ന് ആലിംഗനം ചെയ്തതായും യുവതി ആരോപിച്ചു. യുവതി ഇതിനെതിരേ പ്രതികരിച്ചതോടെ നന്ദി പറഞ്ഞ് നടന്നു പോവുകയായിരുന്നുവെന്ന് കൊറിയൻ യുവതി പഞ്ഞു. ഉടൻ തന്നെ യുവതി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സംഭവത്തോട് ഇന്ത്യയെ കുറിച്ച് മോശം ധാരണയില്ലെന്നും പക്ഷേ വിമാനത്താവളങ്ങളിൽ സുരക്ഷിതത്വം വർധിപ്പിക്കണമെന്നും യുവതി ആവശ്യപ്പെട്ടു