ഇടതിനും രക്ഷയില്ല, 16ൽ നിന്ന് രണ്ടിലേക്ക്; തകർന്ന് ബിഹാറിലെ ഇടതുപാർട്ടികൾ
പാട്ന: ബിജെപി- ജെഡിയു മുന്നേറ്റത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ് മഹാഗഢ്ബന്ധൻ. ആർജെഡിക്കും കോൺഗ്രസിനും മാത്രമല്ല ഇടതു പാർട്ടികൾക്കും വൻ തിരിച്ചടിയാണ് ഉണ്ടായത്. സിപിഐ(എംഎൽ)എൽ, സിപിഎം, സിപിഎം എന്നീ പാർട്ടികൾക്കൊന്നും നിലംതൊടാനായില്ല. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോലും ഇടതു പാർട്ടികൾ തിരിച്ചടി നേരിടുകയാണ്.
മത്സരിക്കുന്ന 32 മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ലീഡ് കണ്ടെത്താനായത്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് സിപിഐ(എംഎൽ)എൽ ആണ്. 20 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാൽ ഇതിൽ ഒരു സീറ്റിൽ മാത്രമാണ് നിലവിൽ ലീഡ് ഉള്ളത്. സിപിഐ 9 സീറ്റിലും സിപിഎം 4 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സിപിഎമ്മിന് ഒരു സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
2020 തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ഇടതുപാർട്ടികൾ കാഴ്ചവെച്ചത്. മത്സരിച്ച 29 സീറ്റിൽ 16ലും വിജയം നേടുകയായിരുന്നു. ഏറ്റവും മികവ് കാണിച്ചത് സിപിഐ(എംഎൽ) എൽ ആയിരുന്നു. 19 സീറ്റിൽ 12 സീറ്റിലും വിജയിക്കാനായി. സിപിഐയും സിപിഎമ്മും രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
ഇടതു പക്ഷത്തിൻറെ അപ്രതീക്ഷിത കുതിപ്പ് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആർജെഡിയുടെ പിന്തുണകൊണ്ട് മാത്രമാണ് ഇടതുപക്ഷം വിജയം കണ്ടത് എന്നായിരുന്നു ഒരു വിഭാഗത്തിൻറെ വിലയിരുത്തൽ. എന്നാൽ ഇടതുപാർട്ടികൾ താഴേക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളാണ് വിജയത്തിന് കാരണമായത് എന്നാണ് മറ്റൊരു വിഭാഗം വാദിച്ചത്. 2020 ൽ ഇടതുപക്ഷം വിന്നിക്കൊടി പാറിച്ച പല മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്.