Image during the trial of Mahatma Gandhis murder case began on May 27, 1948. V.D. Savarkar, wearing a black cap, is seated in the last row, while Nathuram Godse and Narayan Apte are up front.
GOI image
മുംബൈ: മഹാത്മാ ഗാന്ധിയെ കൊ ലപ്പെടുത്തിയ കേസിലെ പ്രതി നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നെന്ന് വിനായക് സവർക്കറുടെ കൊച്ചുമോൻ സത്യകി സവർക്കർ. വിനായക് സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലെ വിചാരണവേളയിലാണ് സത്യകിയുടെ വെളിപ്പെടുത്തൽ.
തിങ്കളാഴ്ച പുനെ പ്രത്യേക കോടതിയിൽ നടന്ന വിചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ സത്യകിയോടെ സവർക്കറുടെ മറ്റ് കൂട്ടാളികളെയും ബന്ധുക്കളെയും കുറിച്ചും ഹിന്ദു മഹാസഭയിലെ അവരുടെ പങ്കിനെ കുറിച്ചും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ചോദിച്ചു.
ഈ വേളയിലാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പ്രതികളിൽ ഒരാൾ തന്‍റെ അമ്മയുടെ അച്ഛനായ ഗോപാൽ ഗോഡ്‌സെ ആണെന്നും മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ തന്‍റെ അമ്മയുടെ അച്ഛന്‍റെ സഹോദരനാണെന്നും സത്യകി വെളിപ്പെടുത്തിയതെന്നാണ് വിവരം. സവർക്കറും ഈ കേസിൽ പ്രതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗോഡ്‌സെയും വിനായക് സവർക്കറും ബന്ധുക്കളായിരുന്നു. ഗോപാൽ ഗോഡ്‌സെയും നാഥുറാം ഗോഡ്സെയും സജീവ ആർഎസ്എസ് പ്രവർത്തകരായിരുന്നുവെന്നുമാണ് സത്യകി പറഞ്ഞത്.
പ്രതികളിൽ നാഥുറാം ഗോഡ്‌സെയ്ക്കും നാരായൺ ആപ്‌തെയ്ക്കും വധശിക്ഷ വിധിച്ചു. ഗോപാൽ ഗോഡ്‌സെയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെന്നും ശിക്ഷ അനുഭവിച്ച ശേഷം അദ്ദേഹം പൂനെയിൽ താമസമാക്കി എന്നും പറയുന്നത് ശരിയാണെന്നും സത്യകി പറയുന്നു. പുനെയിൽ താമസിക്കുമ്പോൾ ഗോപാൽ ഗോഡ്‌സെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്തിരുന്നുവെന്നും സത്യകി കോടതിയിൽ പറഞ്ഞതായാണ് വിവരം.
ലണ്ടനിൽ വച്ച് നടത്തിയ പ്രസംഗത്തിൽ രാഹുൽ തന്‍റെ മുത്തച്ഛനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് സത്യകി പരാതി നൽകിയത്. ഒരു മുസ്ലീം വ്യക്തിയെ ആക്രമിക്കുന്നത് സന്തോഷകരമാണെന്ന് സവർക്കർ എഴുതിയതായി രാഹുൽ ഗാന്ധി 2023 മാർച്ചിൽ ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് സത്യകി പരാതി നൽകിയിരുന്നത്.