കിരൺ റിജിജു
ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്കെതിരേ വിദ‍്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. പൗരന്മാരുടെ ജീവനും സുരക്ഷയ്ക്കുമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്നു പറഞ്ഞ അദ്ദേഹം വിദ‍്യാർഥി പ്രക്ഷോഭം നിരവധി കുറ്റവാളികൾ മുതലെടുക്കാൻ ശ്രമിച്ചിട്ടും ഒരാൾക്ക് പോലും ജീവൻ നഷ്ടപ്പെട്ടില്ലെന്ന് കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് പലർക്കും ജീവൻ നഷ്ടമായെന്നാണ് മന്ത്രി പറയുന്നത്.
കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് ഇത്തരത്തിൽ നടന്ന 12 സംഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. 1960കളിൽ മിസോറാമിൽ ബോംബിടാൻ ഇന്ത‍്യൻ വ‍്യോമസേനയെ ഉപയോഗിച്ചെന്നും 1969ലെ തെലങ്കാന മൂവ്മെന്‍റിൽ 369 പേർ കൂടുതൽ വിദ‍്യാർഥികൾ മരിച്ചതായും മന്ത്രി പറഞ്ഞു.
1976ലെ അടിയന്താരാവസ്ഥ കാലത്ത് തുർക്ക്മാൻ ഗേറ്റ് പൊളിച്ചുമാറ്റലിനെയും പൊലീസ് വെടിവയ്പ്പിനെയും പരാമർശിച്ചുകൊണ്ട് 6 പേർ മരിച്ചതായി പൊലീസ് അവകാശപ്പെട്ടതായും എന്നാൽ അന്ന് നടന്ന മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും മന്ത്രി എക്സ് പോസ്റ്റിൽ ആരോപിച്ചു.
1978ന് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിർബന്ധിത വന്ധ‍്യംകരണത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങൾക്കെതിരേ പൊലീസ് വെടിയുതിർത്തു. 1972ൽ സിനിമാ ടിക്കറ്റുകളുടെ കരിഞ്ചന്ത വിൽപ്പന ആരോപിച്ച് പഞ്ചാബിൽ നടന്ന മോഗ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ വിദ‍്യാർഥികൾ ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടു. കിരൺ റിജിജു പറഞ്ഞു.