പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ശബ്ദ വോട്ടോടെ രാജ്യസഭ പാസാക്കി

 
India

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കി

ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കും

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ പാസാക്കി രാജ്യസഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ പാസാക്കിയ ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാജ്യസഭയും ബിൽ പാസാക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമമാവും.

വർധിച്ചുവരുന്ന ആസക്തി, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയുള്ള കരട് നിയമം - ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ഈ ബിൽ പാസാക്കിയിരുന്നു. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും സര്‍ക്കാര്‍ നിരോധിക്കും. അതിവേഗം വളരുന്ന ഡിജിറ്റല്‍ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ വാതുവെപ്പ് നിര്‍ത്തലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍.

ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് തത്സമയം പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി പണം കൈമാറുന്നതിനോ പ്രോസസ് ചെയ്യുന്നതിനോ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുവാദമുണ്ടാകില്ല.

ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കും. ഇ-സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കും. രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ബില്ലിലുണ്ട്. 2023 ഒക്‌റ്റോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതു മുതല്‍ അവ സൂക്ഷമ പരിശോധനയ്ക്കു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയികള്‍ക്ക് 30 ശതമാനം നികുതി ചുമത്തുന്നുണ്ട്. കൂടാതെ ഓഫ്‌ഷോര്‍ ഗെയിമിങ് ഓപ്പറേറ്റര്‍മാരെ ഇന്ത്യന്‍ നികുതി പരിധിയില്‍ കൊണ്ടുവരികയും ചെയ്തു.

2023 ഡിസംബറില്‍ ഭാരതീയ ന്യായ സംഹിതയ്ക്കു കീഴിലുള്ള പുതിയ ക്രിമിനല്‍ വ്യവസ്ഥകള്‍ പ്രകാരം അനധികൃത വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കി. ഇത് പ്രകാരം ഏഴ് വര്‍ഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയുടെ നോഡല്‍ റെഗുലേറ്ററായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തെ അധികാരപ്പെടുത്താന്‍ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ഗെയിമിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഏതൊരു വെബ്‌സൈറ്റും തടയാനുള്ള അധികാരവും അധികാരികള്‍ക്ക് നല്‍കുന്നുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം