ഇന്ത്യൻ പാർലമെന്‍റ് മന്ദിരം.
File
ന‍്യൂഡൽഹി: അയോധ‍്യ രാമക്ഷേത്ര സംഭാവന കൊള്ള, രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ എംപിമാരായ കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു.
വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ വന്ന് പ്രസ്താവന നടത്തണമെന്നും എംപിമാർ ആവശ‍്യപ്പെട്ടു. പ്ലക്കാർഡുകളുമേന്തി മുദ്രാവാക‍്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു എംപിമാരുടെ പ്രതിഷേധം.
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാർ ബിജെപിക്കെതിരേ മുദ്രാവാക‍്യം വിളിച്ചു. വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കാൻ ആരാണ് ഉത്തരവിട്ടതെന്ന് ആഭ‍്യന്തര മന്ത്രി പറയണമെന്നാണ് കോൺഗ്രസിന്‍റെ ആവശ‍്യം.
അമിത് ഷാ പാർലമെന്‍റിലെത്താത്തതിലും വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും അദ്ദേഹം പ്രതികരിക്കണമെന്നും ആവശ‍്യപ്പെട്ട് കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി കോൺഗ്രസ് പ്രതിഷേധിക്കുന്നു.