മധ്യപ്രദേശിൽ ലോറിയുമായി പിക്കപ്പ് വാഹനം കൂട്ടിയിടിച്ചു ഉണ്ടായ അപകടം
ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. ഭിന്ദ്-ഗ്വാളിയർ ദേശീയപാതയിൽ ചിമ്ക ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
ഗ്വാളിയോറിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട ജോലി പൂർത്തിയാക്കി ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളികൾ.
ദേശീയപാതയിൽ കന്നുകാലികൾ ഇരിക്കുന്നത് കണ്ട് അവയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. നിയന്ത്രണം വിട്ട വാഹനം എതിർദിശയിൽനിന്ന് എത്തിയ ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം തകർന്നതോടെ നിരവധി തൊഴിലാളികൾ വാഹനത്തിനുള്ളിൽ കുടുങ്ങി. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തു. പരുക്കേറ്റവരെ ഉടൻ ഗോഹദ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായി പരുക്കേറ്റവരെ തുടർചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി.