അരവിന്ദ് കെജ്‌രിവാൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയപ്പെടുന്നില്ലെന്നും താന്‍ ഒരു 'ദിമാഗി നക്‌സല്‍' (ബൗദ്ധിക നക്‌സല്‍) ആണെന്നതില്‍ അഭിമാനമുണ്ടെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ. 80-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ദിമാഗി നക്‌സലുകളെ' കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം.
''ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടുന്നവരെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ 'ദിമാഗി നക്‌സലുകള്‍' എന്ന് വിളിക്കുന്നത്. അവര്‍ ബിജെപിയെ ഭയപ്പെടുന്നില്ല. ഭഗത് സിംഗും ബി.ആര്‍. അംബേദ്കറും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവരെയും പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ 'ദിമാഗി നക്‌സലുകള്‍' എന്ന് വിളിക്കുമായിരുന്നു.''-കെജ്‌രിവാൾ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അഴിമതിമുക്തമായ മികച്ച സംവിധാനം, മികച്ച ഡ്രെയിനേജ് സംവിധാനങ്ങള്‍, മികച്ച ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നവരെയും മോദി 'ദിമാഗി നക്‌സലുകള്‍' എന്ന് വിളിക്കുമെന്നും കെജ്‌രിവാൾ ആരോപിച്ചു. ''ഞാന്‍ ഒരു യഥാര്‍ഥ രാജ്യസ്‌നേഹിയാണ്. അതുകൊണ്ടാണ് നിങ്ങളുടെ (മോദിയുടെ) കണക്കില്‍ ഞാന്‍ ഒരു 'ദിമാഗി നക്‌സല്‍' ആകുന്നത്. ഇന്ത്യക്കെതിരേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനെ പൂര്‍ണ ശക്തിയോടെ ഞാന്‍ എതിര്‍ക്കും.''- കെജ്‌രിവാൾ പറഞ്ഞു.
മുൻപ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും പ്രധാനമന്ത്രിയുടെ 'ദിമാഗി നക്‌സല്‍' പരാമര്‍ശത്തെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. ''ഞാന്‍ ഒരു ദിമാഗി നക്‌സല്‍ ആണെന്നതില്‍ അഭിമാനിക്കുന്നു''- എന്നായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.
കാടുകളില്‍നിന്ന് സായുധ നക്‌സലിസത്തെ ഇല്ലാതാക്കുന്നതില്‍ രാജ്യം വിജയിച്ചെങ്കിലും അവരുടെ ആശയപരമായ പിന്തുണക്കാര്‍ അക്രമവും അരാജകത്വവും വളര്‍ത്താന്‍ അവസരങ്ങള്‍ തേടുകയാണെന്നായിരുന്നു മോദിയുടെ പരാമർശം.
''കാടുകളില്‍നിന്ന് സായുധ നക്‌സലുകളെ ഒഴിവാക്കുന്നതില്‍ നാം വിജയിച്ചു. എന്നാല്‍ 'ദിമാഗി നക്‌സലുകള്‍' അക്രമവും അസ്വസ്ഥതയും സൃഷ്ടിക്കാന്‍ അവസരങ്ങള്‍ തേടുകയാണ്. അവര്‍ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു.''-മോദി പറഞ്ഞു.