ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വർണമോഷണ കേസിൽ നാലാം പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു. സുപ്രീംകോടതിയാണ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിനു മുന്നിൽ ജനുവരി 8,9 തീയതികളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശം നൽകി.
ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്ന ആവശ്യവുമായി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു വേണ്ടി കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജശ്രീയുടെ പേരിലുള്ള കുറ്റം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജയശ്രീയും വ‍്യക്തമാക്കിയിരുന്നു.