എല്ലാ ഫോണുകളിലും ഇനി 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധം; വ‍്യാപക വിമർശനം
ന്യൂഡൽഹി: സ്മാർട്ട് ഫോണുകളിൽ ടെലികോം വകുപ്പിന്‍റെ സഞ്ചാർ സാഥി മൊബൈൽ ആപ്പ് നിർബന്ധമാക്കുന്നു. 90 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് നിർദേശം. എല്ലാ കമ്പനികളും ഇനി നിർമിക്കുന്ന ഫോണുകളിലും ഇതിനോടകം തന്നെ വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ്പ് നിർബന്ധമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ ഉപയോഗത്തിലിരിക്കുന്ന ഫോണുകളിൽ അപ്ഡേഷനിൽ ഈ ആപ്പ് എത്തും. ആപ്പ് ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനോ ഡിസേബിൾ ചെയ്യാനോ സാധിക്കാത്ത നിലയിലായിരിക്കും. ഇന്ത്യയിൽ നിർമിച്ചത്, ഇറക്കുമതി ചെയ്തത് എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ ഫോണിലും നിർദേശം ബാധകമായിരിക്കും.
വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണുകളല്ല ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാനാണ് ഈ നടപടിയെന്നാണ് വിശദീകരണം. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യുക, നഷ്ടമായാൽ ഫോണുകൾ ബ്ലോക്ക് ചെയ്യുക എന്നീ സേവനങ്ങളും സഞ്ചാർ സാഥിയിലൂടെ സാധിക്കും.
അതേസമയം, നിർദേശം പുറത്തിറങ്ങിയതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇത് സ്വകാര്യതാലംഘനമാണെന്നാണ് പ്രധാന ആക്ഷേപം. ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്‍റെ ഒരു ആന്തരിക ഭാഗമാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നും പ്രതിപക്ഷം വാദിക്കുന്നു.
ടെലികോം സൈബർ സുരക്ഷാചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രം ഉത്തരവിറക്കിയത്. വാട്സാപ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കിയ ഉത്തരവിനു പിന്നാലെയാണ് ആപ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവും എത്തിയത്.