വേണ്ടത്ര മഴയില്ല, വരുണ യാഗം നടത്തി തെലങ്കാന സർക്കാർ; മുഖ്യമന്ത്രിയും പങ്കെടുക്കും
ഹൈദരാബാദ്: മൺസൂണിൽ സമൃദ്ധമായി മഴ ലഭിക്കുന്നതിനായി വരുണ യാഗം ആരംഭിച്ച് തെലങ്കാന സർക്കാർ. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി എൻ. ഉത്തം കുമാർ റെഡ്ഡി, ഭാര്യയും എംഎൽഎയുമായ എൻ. പദ്മാവതി എന്നിവർ നാൽഗോണ്ട ജില്ലയിൽ കൃഷ്ണ നദിയുടെ തീരത്ത് തുടങ്ങിയ യാഗത്തിൽ പങ്കെടുത്തു. ഹൈന്ദവ വിശ്വാസം പ്രകാരം ജലത്തിന്‍റെ ദേവനായ വരുണനെ പ്രസാദിപ്പിക്കുന്നതിനായി നാഗാർജുന സാഗറിൽ യാഗം നടത്തുന്നത്. യാഗത്തിന്‍റെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കും. 108 പുരോഹിതന്മാർ ചേർന്ന് 11 ഹോമകുണ്ഡങ്ങൾ തീർത്താണ് യാഗം നടത്തുന്നത്.
പ്രശസ്തമായ ശ്രീ ലക്ഷ്മി നരസിംഗ സ്വാമി ക്ഷേത്രത്തിലെ പുരോഹിതന്മാരാണ് യാഗത്തിന് നേതൃത്വം കൊടുക്കുന്നത്. മൺസൂണിൽ സമൃദ്ധമായി മഴ പെയ്ത് കൃഷ്ണ, ഗോദാവരി നദികൾ നിറയുന്നതിനായാണ് യാഗം.
തെക്കു പടിഞ്ഞാറൻ മൺസൂൺ എത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും കൃഷ്ണ, ഗോദാവരി നദികളിൽ പ്രതീക്ഷിച്ചത്ര വെള്ളമായിട്ടില്ല. 312.045 ഘനയടി വെള്ളം ഉൾക്കൊള്ളുന്ന നാഗാർജുന സാഗർ അണക്കെട്ടിൽ ഇപ്പോൾ 145.65 ഘനയടി വെള്ളമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് അണക്കെട്ടിൽ ഏകദേശം 310 ഘനയടി വെള്ളം വരെ ഉണ്ടായിരുന്നു. എൽ നിനോ മൂലമാണ് മഴയിൽ കാര്യമായ മാറ്റം ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഇതേ തുടർന്നാണ് മഴയ്ക്കു വേണ്ടി യാഗം നടത്താൻ സർക്കാർ തീരുമാനിച്ചത്.