ഭർത്താവ് മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ ഒപ്പം താമസിച്ചത് ആറ് ദിവസം
കോയമ്പത്തൂർ: ഭർത്താവ് മരിച്ച് കിടന്നതറിയാതെ ഭാര്യ അതേ വീട്ടിൽ ഒപ്പം താമസിച്ചത് ആറ് ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധി നഗറിലാണ് സംഭവം. അബ്ദുൾ ജാഫർ (48) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അബ്ദുൽ ജാഫറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയുമൊത്താണ് കഴിഞ്ഞ പത്ത് വർഷമായി ജാഫർ താമസിച്ചിരുന്നത്.
വീട്ടിൽ നിന്നു ദുർഗന്ധം ഉയർന്നതിനെ തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞതോടെയാണ് മകൻ വന്ന് അന്വേഷിച്ചത്. മകൻ അന്വേഷിച്ചപ്പോൾ എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുൾ ജബ്ബാർ കിടക്കയിൽ 'ഉറങ്ങിക്കിടക്കുന്നത്' കാണുകയും ചെയ്തതോടെ മകൻ തിരിച്ച് പോവുകയായിരുന്നു.
എന്നാൽ, ദുർഗന്ധം കൂടിയാതോടെ അയൽക്കാർ വീണ്ടും മകനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടക്കയിൽ കിടക്കുന്ന പിതാവിന്‍റെ ശരീരത്തിൽ നിന്നാണ് ദുർഗന്ധം ഉണ്ടായതെന്ന് മനസിലായത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് ആറ് ദിവസമായിട്ടുണ്ടെന്ന് കണ്ടെത്തിയത്.
മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണ് നിഗമനം. ജാഫർ മദ്യത്തിന് അടിമയായതിനാൽ മകനും മകളും മുത്തശിക്കൊപ്പമാണ് താമസിച്ചിരുന്നത്.