ഏഴാം ക്ലാസുകാരനെ മണിക്കൂറുകളോളം സ്കൂളിൽ പൂട്ടിയിട്ടു; മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ|Video
ബാനിഹാൾ: ഏഴാം ക്ലാസ് വിദ്യാർഥിയെ അബദ്ധത്തിൽ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ സ്കൂളിലെ എല്ലാ ജീവനക്കാരെയും സസ്പെൻഡ് ചെയ്ത് ചീഫ് എജ്യുക്കേഷൻ ഓഫിസർ. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സർക്കാർ മിഡിൽ സ്കൂളിലാണ് സംഭവം. 9 പേർക്കാണ് സസ്പെൻഷൻ ഉത്തരവ് ലഭിച്ചിരിക്കുന്നത്. 15 ദിവസത്തെ വേനൽക്കാല അവധിക്കായി സ്കൂൾ അടയ്ക്കുന്നതിനു തൊട്ടു മുൻപായാണ് സംഭവം. കുട്ടി ക്ലാസ് മുറിയിൽ കിടന്ന് ഉറങ്ങിപ്പോയിരുന്നു. അതു ശ്രദ്ധിക്കാതെ ജീവനക്കാർ ക്ലാസ് മുറി അടച്ചു പോകുകയായിരുന്നു.
നാല് മണിക്കൂറുകളോളം കുട്ടി സ്കൂളിൽ അകപ്പെട്ട നിലയിലായിരുന്നു.കുട്ടി ഉറക്കെ കരയുന്ന ശബ്ദം കേട്ട് സ്കൂളിനു സമീപത്തൂടെ കടന്നു പോയവർ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ക്ലാസ് മുറിയിൽ അടച്ചിട്ടിരിക്കുന്ന വിഡിയോയും പിന്നീട് രക്ഷപ്പെടുത്തുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
സംഭവം വിവാദമായതാടെ റംബാൻ ചീഫ് എജ്യുക്കേഷൻ ഓഫിസർ (സിഇഒ) സ്കൂളിലെ എല്ലാ ജീവനക്കാരെയും സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടത്താനായി മൂന്നംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. കുട്ടിയെ രാത്രി 8 മണിയോടെയാണ് സ്കൂളിൽ നിന്ന് രക്ഷപെടുത്തിയത്. കുട്ടിയുടെ സുരക്ഷയെയും ജീവനെയും വരെ അപകടത്തിലാക്കാവുന്ന സംഭവമായിരുന്നുവെന്നും ജീവനക്കാരുടെ അശ്രദ്ധയാണതിനു കാരണമെന്നും ഉത്തരവിലുണ്ട്.