രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ 2 ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ, കൈനകരി നാലുപുരയ്ക്കൽ സുനിൽ.ജി.നായർ എന്നിവരാണ് ദേവസ്വം വിജിലൻസിന്‍റെ പിടിയിലായത്. രണ്ടുപേരും താൽകാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശ കറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും നശിക്കില്ല. ഇതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയതെന്നാണ് സൂചന.
ഗോപകുമാറിൽ നിന്ന് മലേഷ്യൻ കറൻസിയും, സുനിലിൽ നിന്ന് യൂറോ-കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെത്തിയത്.
ഇവരുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗോപകുമാറിന്‍റെ ബാഗിൽ നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്‍റെ 2 നോട്ടും ഇരുപതിന്‍റെ നാല് നോട്ടും പത്തിന്‍റെ നാലു നോട്ടും ഉൾപ്പെടെ 13,820 രൂപയും, 2 ഗ്രാമിന്‍റെ സ്വർണലോക്കറ്റും കണ്ടെടുത്തു. സുനിലിന്‍റെ ബാഗിൽ നിന്ന് 500 രൂപയുടെ 50 നോട്ടും, 17 വിദേശ കറൻസികളും അടക്കം 25,000 കണ്ടെത്തതായി വിജിലൻസ് അറിയിച്ചു.സന്നിധാനത്ത് നിന്ന് തുടർച്ചയായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ പട്ടിക തരാൻ തപാൽ വകുപ്പിനോടും ബാങ്കുകളോടും ആവശ്യപ്പെട്ടുണ്ടെന്ന് വിജിലൻസ് പറഞ്ഞു.