വധശിക്ഷകൾ കുത്തനെ വർധിപ്പിച്ച് ഇറാൻ
ടെഹ്റാൻ: നിലവിലെ സംഘർഷങ്ങളുടെ മറവിൽ ഇറാൻ ഭരണകൂടം വധശിക്ഷകൾ നടപ്പിലാക്കുന്നത് കുത്തനെ വർധിപ്പിച്ചതായി മനുഷ്യാവകാശ സംഘനടയുടെ റിപ്പോർട്ട്. ഇറാന് അകത്തും പുറത്തും സജീവാംഗങ്ങളുള്ള ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സ് എന്ന സന്നദ്ധ സംഘടനയാണ് ഈ ആശങ്കാജനകമായ വിവരങ്ങൾ പുറത്തു വിട്ടത്.
ഈ വർഷം ഇതുവരെ മാത്രം കുറഞ്ഞത് 47 രാഷ്ട്രീയ തടവുകാരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധേയമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16 ആയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വധശിക്ഷകളിൽ വൻ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷാവസാനം ഇറാനിൽ ഉടനീളം വ്യാപകമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ പ്രക്ഷോഭകർക്കെതിരേ അക്രമാസക്തമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പു നൽകിയിരുന്നു. പ്രക്ഷോഭകരുടെ രക്ഷയ്ക്ക് അമെരിക്ക എത്തുമെന്നും അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ യുഎസ്-ഇറാൻ സംഘർഷങ്ങളിൽ പിന്നീട് വൈറ്റ് ഹൗസും ട്രംപും താൽപര്യം കുറച്ചതോടെയും ആഗോള സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെയും അമെരിക്കയുടെ നിലപാടുകളിൽ മാറ്റം വന്നു. ഇതോടെ ഇറാനിലെ വിമതർക്കുള്ള യുഎസ് പിന്തുണയും കുറഞ്ഞു വന്നു. ഈ സാഹചര്യത്തിലാണ് തുറുങ്കിലടയ്ക്കപ്പെട്ട രാഷ്ട്രീയത്തടവുകാരുടെ വധശിക്ഷകൾ ഇറാൻ കുത്തനെ വർധിപ്പിച്ചതിനു കാരണം.