ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്
ബെയ്‌റൂട്ട്: അറബ് ലോകത്ത് വധശിക്ഷ റദ്ദാക്കുന്ന ആദ്യ രാജ്യമായി ലെബനന്‍ മാറി. ചൊവ്വാഴ്ചയാണ് ലെബനന്‍ പാര്‍ലമെന്‍റ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വധശിക്ഷയ്ക്ക് പകരം കഠിനമായ ജോലിയോടു കൂടിയ ജീവപര്യന്തം തടവ് ശിക്ഷ ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം.
2004 ജനുവരി മുതല്‍ വധശിക്ഷകള്‍ക്ക് അനൗദ്യോഗിക മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ലെബനന്‍. എങ്കിലും 2004 ജനുവരിക്കു ശേഷം ഡസന്‍ കണക്കിന് വധശിക്ഷകള്‍ പുറപ്പെടുവിച്ചെങ്കിലും അവ താത്കാലികമായി നിര്‍ത്തിവയ്ക്കുകയോ ഇളവ് ചെയ്യുകയോ ചെയ്തു.
ഹിസ്ബുള്ളയുടെ പാര്‍ലമെന്‍ററി വിഭാഗം ഒഴികെ, 128 അംഗങ്ങളുള്ള ലെബനീസ് പാര്‍ലമെന്‍റിലെ ഭൂരിഭാഗം അംഗങ്ങളും വധശിക്ഷ അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പാര്‍ലമെന്‍റിലുണ്ടായിരുന്ന നീതിന്യായ മന്ത്രി അദെല്‍ നസ്സാര്‍ ഇതിനെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു 'ചരിത്രപരമായ ചുവടുവയ്പ്പ്' എന്ന് വിശേഷിപ്പിച്ചു.
വധശിക്ഷ റദ്ദാക്കുന്നതിനൊപ്പം തന്നെ, വിവാദമായ ഒരു പൊതുമാപ്പ് നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പാര്‍ലമെന്റില്‍ നടക്കുന്നുണ്ട്.