ഗൾഫ് രാജ്യങ്ങൾക്കെതിരേ ഇറാൻ
യുഎസിനു പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി തന്നെ കണക്കാക്കുമെന്ന് ഇറാൻ കരസേനാ മേധാവിയുടെ കർശന മുന്നറിയിപ്പ്. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമെരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ അവിടെ തമ്പടിക്കുന്നു എന്നു ചോദിച്ച അദ്ദേഹം ഗൾഫ് മേഖലയിലേയ്ക്ക് കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന വ്യക്തമായ സന്ദേശവും നൽകി.
എന്നാൽ കഴിഞ്ഞ രാത്രിയിൽ യുഎഇയ്ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്നും ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നുമാണ് ഇറാന്‍റെ വിശദീകരണം. നാവിക ഗതാഗത സംവിധാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തതിന് പിന്നാലെ, ഇറാനുമായുള്ള എല്ലാ വ്യാപാര-വാണിജ്യ-സാമ്പത്തിക വിനിമയങ്ങളും യു.എ.ഇ. പൂർണ്ണമായി നിർത്തിവെച്ചു.
ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്ന് ഏറ്റവും ഉയർന്ന നിലയിലെത്തി. അതേസമയം, ഇറാന് മേൽ സാമ്പത്തിക സമ്മർദ്ദം കൂട്ടാനും നിർദ്ദേശങ്ങൾ വരുന്നത് വരെ ചർച്ചകൾ നിർത്തിവെക്കാനും യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാനും ഒമാനും തീരുമാനമെടുത്തെങ്കിലും പ്രഖ്യാപനം നീളുകയാണ്. ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, മേഖലയിൽ ഇനി അമേരിക്കയില്ലാത്ത പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന പങ്ക് ഇറാനായിരിക്കുമെന്നും രാജ്യം അവകാശപ്പെട്ടു.