സ്കൂൾ നിർമിക്കാൻ പൊളിച്ചത് 800 വർഷം പഴക്കമുള്ള ക്ഷേത്രം!
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ കാകതീയ രാജവംശത്തിന്‍റെ കാലത്ത് നിർമിച്ച പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്രം സർക്കാർ സ്കൂളിനു വേണ്ടി പൊളിച്ചുനീക്കി. ഖാനാപുർ മണ്ഡലിലെ അശോക് നഗറിൽ 800 വർഷം പഴക്കമുള്ള ശിവക്ഷേത്രമാണ് അധികൃതർ പൊളിച്ചത്. വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി. സർക്കാരിനെതിരേ ചരിത്രകാരന്മാരും രംഗത്തെത്തി. ക്ഷേത്രം അവിടെത്തന്നെ പുനർനിർമിക്കുമെന്നാണ് ഇപ്പോൾ അധികൃതരുടെ വിശദീകരണം.
തെലങ്കാന സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധമിരമ്പുന്നു
പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ ഭരണാധികാരി ഗണപതി ദേവന്‍റെ കാലത്ത് നിർമിച്ചതാണു ക്ഷേത്രം. അപൂർവമായ ഏഴു വരി തെലുഗ് ലിഖിതം ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇതിൽ രാജാവിനെ മഹാരാജ എന്നും രാജാധിരാജുലു എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. 1965ൽ പൈതൃക വകുപ്പ് പട്ടികയിൽപ്പെടുത്തിയ ക്ഷേത്രം ചരിത്രപ്രധാനമായ കോട്ടക്കട്ട മൺകോട്ട മേഖലയിലാണു സ്ഥിതി ചെയ്തിരുന്നത്.
എളുപ്പത്തിൽ സംരക്ഷിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാനാവുമായിരുന്നതാണു ക്ഷേത്രമെന്നു വിദഗ്ധർ പറയുന്നു. ദേശീയ സ്മാരക അഥോറിറ്റിക്ക് അഭിഭാഷകൻ രാമറാവു ഇമ്മനേനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര പുരാവസ്തു- സാംസ്കാരിക വകുപ്പ് കേസെടുത്തു. നിർദിഷ്ട അനുമതികളില്ലാതെ ക്ഷേത്രം പൊളിച്ച ഉദ്യോഗസ്ഥർക്കെതിരേ നിയമ നടപടിയുണ്ടാകുമെന്നും സർക്കാർ. എന്നാൽ, ക്ഷേത്രം മനഃപൂർവം പൊളിച്ചതല്ലെന്നും കുറ്റിക്കാട് തെളിച്ചപ്പോൾ തകർന്ന അവസ്ഥയിൽ കണ്ടെത്തിയ ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കിയതാണെന്നും വാറംഗൽ ജില്ലാ കലക്റ്റർ ഡോ. സത്യശാരദ അവകാശപ്പെട്ടു. ക്ഷേത്രം പഴയതു പോലെ പുനഃസ്ഥാപിക്കുമെന്ന് കലക്റ്ററും നർസാംപെട്ട് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും പറഞ്ഞു.