ഇന്ത‍്യൻ ക്രിക്കറ്റ് ടീം
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനുമായി ടി20 പരമ്പര കളിക്കാനൊരുങ്ങി ഇന്ത‍്യ. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്ക് സെപ്റ്റംബർ 13ന് തുടക്കമാകും. മൂന്നു മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര‍്യടനത്തിനു ശേഷം ഏഷ‍്യൻ ഗെയിംസ് വരെ മറ്റൊരു മത്സരവും ഇന്ത‍്യ കളിക്കാൻ തീരുമാനിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാൻ പരമ്പര വരുന്നതോടെ ഏഷ‍്യൻ ഗെയിംസിനു വേണ്ടി കൂടുതൽ തയാറെടുക്കാൻ ടീമിന് സാധിക്കും.
അഫ്ഗാൻ പരമ്പരയുടെ തീയതികൾ നിശ്ചയിച്ചതോടെ ഇതേ സമയം നടക്കേണ്ടിയിരുന്ന ഇന്ത‍്യൻ ടീമിന്‍റെ ബംഗ്ലാദേശ് പര‍്യടനം അനിശ്ചിതത്വത്തിലായി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 3 ഏകദിനങ്ങളും നിരവധി ടി20 മത്സരങ്ങളുമാണ് നടത്താൻ ബംഗ്ലാദേശ് ഇന്ത‍്യയുമായി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇരുരാജ‍്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ 2026ലെ ടി20 ലോകകപ്പിന് ഇന്ത‍്യയിലേക്ക് ടീമിനെ അയക്കാൻ വിസമ്മതിച്ചതോടെയാണ് ഇരുരാജ‍്യങ്ങളും തമ്മിലുള്ള കായിക ബന്ധം കൂടുതൽ ഗുരുതരമായത്.
കായിക ബന്ധം പുനരാരംഭിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത‍്യൻ ഹൈക്കമ്മിഷനുമായി ചർച്ച നടത്തിയെന്നാണ് ബംഗ്ലാദേശിലെ കായിക മന്ത്രി അമിനുൾ ഹഖ് പറയുന്നത്. പ്രതിസന്ധി ഉടനെ പരിഹരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഉടനെ തന്നെ വിഷയം പരിഹരിക്കപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു