വിരാട് കോലി
ന‍്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ നിന്നും ഇന്ത‍്യൻ താരം വിരാട് കോലി വിരമിച്ച ശേഷം അദ്ദേഹത്തിന്‍റെ ബാറ്റിങ് പൊസിഷനിൽ ബിസിസിഐ ഋതുരാജ് ഗെയ്ക്‌വാദിനെ ദീർഘകാലത്തേക്ക് പരിഗണിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
വാർത്താ ഏജൻസിയായ പിടിഐയിലെ മാധ‍്യമപ്രവർത്തകൻ കുഷാൻ സർക്കാരിന്‍റെ റിപ്പോർട്ട് പ്രകാരം ഗെയ്ക്‌വാദ് മൂന്നാം നമ്പർ സ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടിലാണ് നിലവിലെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെന്നാണ്.
ഋതുരാജ് ഗെയ്‌ക്‌വാദ്
ടെസ്റ്റും ടി20യും മതിയാക്കിയ കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് സജീവമായി കളിക്കുന്നത്. കരിയറിന്‍റെ അവസാന ഘട്ടത്തിലുള്ള കോലി 2027 ഏകദിന ലോകകപ്പ് അവസാനിക്കുന്നതു വരെ ഇന്ത‍്യൻ ടീമിനൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
314 ഏകദിന മത്സരങ്ങൾ ഇന്ത‍്യയ്ക്ക് വേണ്ടി കളിച്ച താരം ഇതിനോടകം 58.59 ബാറ്റിങ് ശരാശരിയിൽ 14,941 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 247 തവണകളാണ് കോലി മൂന്നാം നമ്പറിൽ ബാറ്റേന്തിയിട്ടുള്ളത്. ഈ പൊസിഷനിൽ 61.33 ശരാശരിയിൽ 12,820 റൺസാണ് കോലി അടിച്ചെടുത്തിട്ടുള്ളത്. തന്‍റെ ഏകദിന കരിയറിലെ 54 സെഞ്ചുറികളിൽ 47 എണ്ണം പിറന്നത് കോലി മൂന്നാം നമ്പറിൽ കളിച്ചപ്പോഴായിരുന്നു.
അതേസമയം, 2022 ഒക്റ്റോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അരങ്ങേറ്റം കുറിച്ച ഗെയ്ക്‌വാദ് ഏകദിനത്തിലാകെ 9 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്നും 28.50 ശരാശരിയിൽ 228 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ‍്യം. എന്നാൽ അവസാനമായി കളിച്ച ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഗെയ്ക്‌വാദ് സെഞ്ചുറി നേടിയിരുന്നു.