ജോഫ്ര ആർചർ
ലണ്ടൻ: ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ വ‍്യാഴാഴ്ച ഇന്ത‍്യക്കെതിരേ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്. നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ ജോഫ്ര ആർച്ചർ ടീമിൽ തിരിച്ചെത്തി.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കളിച്ച പേസർ ജോഷ് ടങ്ങിന് പകരക്കാരനായിട്ടാണ് ജോഫ്ര ആർച്ചറിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2021ൽ ഇന്ത‍്യക്കെതിരേ നടന്ന അഹമ്മദാബാദ് ടെസ്റ്റിലായിരുന്നു ആർച്ചർ അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. പരുക്കുകളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ ദീർഘ കാലം ടെസ്റ്റ് മത്സരത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു. ആർച്ചർ ടീമിൽ തിരിച്ചെത്തുന്നതോടെ ടീമിന്‍റെ ബൗളിങ് നിര ശക്തമാവുമെന്ന് കരുതാം.
ആർച്ചറെ കൂടാതെ ഇംഗ്ലണ്ട് ടീമിൽ മറ്റു മാറ്റങ്ങളൊന്നുമില്ല. 2019ൽ അരങ്ങേറ്റം കുറിച്ച ആർച്ചർ 13 ടെസ്റ്റുകളിൽ നിന്നും 42 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത‍്യ തോൽവിയറിഞ്ഞുവെങ്കിലും കണക്കുകൾ തീർത്ത് രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ തിരിച്ചടിച്ചിരുന്നു. നിലവിൽ 1-1 ന് സമനിലയിലാണ് പരമ്പര.