ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേർക്ക് നേർ: ടി20 ഏഷ്യാ കപ്പ് ക്രിക്കറ്റ് യുഎഇയിൽ
ദുബായ്: പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിൽ നേർക്ക് നേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റാണ് വേദി. ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടത്തുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് മേധാവി മൊഹ്‌സിൻ നഖ്‌വി നേതൃത്വം നൽകുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ-പാക് പോരാട്ടം സെപ്റ്റംബർ 14 ന് നടക്കും.
എസിസിയിലെ അഞ്ച് പൂർണ അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ടൂർണമെന്‍റിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. എസിസി പുരുഷ പ്രീമിയർ കപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ ഹോങ്കോംഗ്, ഒമാൻ, യുഎഇഎന്നീ ടീമുകളും ടൂർണമെന്‍റിൽ പങ്കെടുക്കും.
കഴിഞ്ഞ തവണ ഏകദിന ഫോർമാറ്റിലാണ് ടൂർണമെന്‍റ് നടത്തിയതെങ്കിലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ടി20 ഫോർമാറ്റിലാണ് ഇത്തവണ മത്സരങ്ങൾ നടത്തുന്നത്.
2012 ന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും സ്വന്തം മണ്ണിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല.
നിഷ്പക്ഷ വേദികളിൽ നടത്തുന്ന അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോൾ പങ്കെടുക്കുന്നുള്ളൂ.