ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് ലീഡിനു വേണ്ടി പോരാട്ടം തുടരുന്നു. 145/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്കു വേണ്ടി ഓപ്പണർ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു.
ലഞ്ചിനു പിരിയുന്നതിനു തൊട്ടു മുൻപ് ഋഷഭ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 112 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 74 റൺസെടുത്ത ഇന്ത്യൻ വൈസ് ക്യാപ്റ്റനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേരിട്ടുള്ള ത്രോയിലൂടെയാണ് പുറത്താക്കിയത്.
ലഞ്ചിനു പിന്നാലെ രാഹുൽ തന്‍റെ പത്താം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. 176 പന്തിൽ 13 ഫോർ ഉൾപ്പെടെയാണ് രാഹുൽ മൂന്നക്ക സ്കോറിലെത്തിയത്. എന്നാൽ, തൊട്ടടുത്ത പന്തിൽ തന്നെ രാഹുൽ പുറത്തായി. ഷോയിബ് ബഷീറിന്‍റെ പന്തിൽ സ്ലിപ്പിൽ ഹാരി ബ്രൂക്കിനു ക്യാച്ച് നൽകുകയായിരുന്നു.
ഋഷഭ് പന്ത് പുറത്തായ ശേഷം രവീന്ദ്ര ജഡേജയാണ് ബാറ്റിങ്ങിനിറങ്ങിയത്. രാഹുലിനു പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും എത്തി. ലഞ്ചിനു പിരിയുമ്പോൾ 248/4 എന്ന നിലയിലായിരുന്നു ഇന്ത്യ. 387 റൺസാണ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ നേടിയത്.