ശ്രീലങ്കൻ വിക്കറ്റ് ആഘോഷിക്കുന്ന മാനവ് സുതാറും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും.
ഗാലെ: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിൽ പതറുകയാണ് ആതിഥേയർ.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 462 റൺസിൽ അവസാനിച്ചിരുന്നു. 460/9 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്ക് ആദ്യ ഓവറിൽ തന്നെ പ്രസിദ്ധ് കൃഷ്ണയുടെ (2) വിക്കറ്റ് നഷ്ടമായി. ശ്രീലങ്കയ്ക്കു വേണ്ടി ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ 109 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കന്നി ടെസ്റ്റ് കളിക്കുന്ന ഓഫ് സ്പിന്നർ കേശര നുവന്ത 175 റൺസിന് മൂന്ന് വിക്കറ്റ് നേടിയപ്പോൾ, പേസർ അസിത ഫെർണാണ്ടോയ്ക്കാണ് രണ്ട് വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടം. നിഷാൻ മധുഷ്ക അക്കൗണ്ട് തുറക്കും മുൻപേ മുഹമ്മദ് സിറാജിന്‍റെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ദേവദത്ത് പടിക്കലിനു ക്യാച്ച് നൽകി മടങ്ങി. മറുവശത്ത് പ്രസിദ്ധ് കൃഷ്ണ പതിവുപോലെ താളം കണ്ടെത്താൻ ബുദ്ധിമുട്ടി.
എന്നാൽ, എട്ടാം ഓവറോടെ തന്നെ സ്പിന്നർമാർ നിയന്ത്രണം ഏറ്റെടുത്തു. വെറ്ററൻ ബാറ്റർ ദിനേശ് ചണ്ഡിമലിനെ മാനവ് സുതാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു. ഓപ്പണർ ലാഹിരു ഉദാരയുടെ പോരാട്ടവും (27) സുതാർ തന്നെ അവസാനിപ്പിച്ചു.
ലങ്കയുടെ വിശ്വസ്തനായ കാമിന്ദു മെൻഡിസിനെ (14) കുൽദീപ് യാദവും ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയെ (21) രവീന്ദ്ര ജഡേജയും തിരിച്ചയച്ചതോടെ ലങ്കൻ ബാറ്റിങ് നിരയുടെ പകുതിയും കൂടാരം കയറി.