സർഫറാസ് ഖാൻ

 
Sports

17 കിലോ കുറച്ചു, കശ്മീരിൽ കഠിന പരിശീലനം; ശ്രീലങ്കൻ പര്യടനത്തിന് തയാറെടുത്ത് സർഫറാസ് ഖാൻ

അന്താഷ്ട്ര ക്രിക്കറ്റിൽ സ്പിൻ ബൗളർമാർക്കെതിരേ മികച്ച റെക്കോഡല്ല ധ്രുവ് ജുറേലിനുള്ളത്. അതിനാൽ തന്നെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ സർഫറാസിന് പ്ലെയിങ് ഇലവനിൽ അവസരം കിട്ടിയേക്കും

Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരികെ വിളിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സർഫറാസ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമായിരുന്നു: "ഞാൻ ഇതിലേക്ക് അനുയോജ്യനായിരിക്കില്ലായിരിക്കാം, എങ്കിലും എനിക്കുള്ളതെല്ലാം നൽകി ഞാൻ പോരാടും." അന്നത്തെ സാഹചര്യത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ഒപ്പം കടുത്ത ദൃഢനിശ്ചയവുമായിരുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നത്.

എന്നാൽ വിധി അദ്ദേഹത്തിന്‍റെ നിശ്ചയദാർഢ്യത്തിന് ഒപ്പം നിന്നു. സായ് സുദർശനേറ്റ പരിക്ക് സർഫറാസിന് പുതിയൊരു വഴി തുറന്നുകൊടുത്തു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കാത്തിരുന്ന അവസരമാണിത്. ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള വിദേശ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് താരം ഇടംനേടിയിരിക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 17 കിലോഗ്രാം ഭാരം കുറച്ചത് ഉൾപ്പെടെ, ടീമിന് അനുയോജ്യനാകാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്ത മുംബൈ താരത്തിന് ഈ തിരിച്ചുവരവ് ഏറ്റവും അനുയോജ്യമായ സമയത്താണ് ലഭിച്ചിരിക്കുന്നത്.

രഞ്ജി ട്രോഫിയിൽ മാരാത്തൺ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടും, രാജ്യാന്തര ക്രിക്കറ്റിനു വേണ്ട ഫിറ്റ്നസ് ഇല്ലെന്ന പ്രതീതിയെയും തോൽപ്പിച്ച സർഫറാസ്, ഇപ്പോൾ കൂടുതൽ ഫിറ്റായ രൂപത്തിലാണ്. ഇത് അദ്ദേഹത്തിന്‍റെ ടി20 പ്രകടനങ്ങളെയും ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ, മുംബൈയിലെ കനത്ത മഴ കാരണം കൃത്യമായ പരിശീലനം നടത്താൻ കഴിയാതെ വന്നപ്പോൾ, കശ്മീരിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ മണിക്കൂറുകളോളം ചെലവഴിച്ചാണ് അദ്ദേഹം തന്‍റെ ബാറ്റിങ് മികവ് മെച്ചപ്പെടുത്തിയത്.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ഉൾക്കൊള്ളാൻ പ്രയാസകരമായിരുന്നു. അതിനാൽ ഈ തിരിച്ചുവരവ് അദ്ദേഹത്തിന് ഏറെ വിലപ്പെട്ടതാണ്. ഇന്ത്യൻ ബാറ്റിങ് നിര ഒന്നാകെ പരാജയപ്പെട്ട ആ പരമ്പരയ്ക്കു ശേഷം സർഫറാസ് മാത്രമാണ് പുറത്തു പോകാൻ നിർബന്ധിതനായത്.

തുടർന്ന് ഇംഗ്ലണ്ടിലേക്ക് പോയ അദ്ദേഹം, ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനായി 92 റൺസ് നേടി. കൂടാതെ ബെക്കെൻഹാമിൽ നടന്ന ആഭ്യന്തര മത്സരത്തിലും (ഇന്ത്യ vs ഇന്ത്യ എ) സെഞ്ച്വറിയും നേടി. എന്നാൽ, നാട്ടിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ദയനീയമായി പരാജയപ്പെടുന്നതുവരെ തിരിച്ചുവരവ് അകലെ തന്നെയായിരുന്നു. ഗോഹട്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിനു മുൻപ് തന്നെ ടീം മാനേജ്മെന്‍റ് സർഫറാസിനെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ തിരികെ വിളിക്കാൻ തയാറായിരുന്നില്ല.

എന്നിരുന്നാലും, സായ് സുദർശന്‍റെ വലത് കാൽവിരലിനേറ്റ പരുക്ക് ഇതുവരെ ഭേദമാകാത്ത സാഹചര്യത്തിൽ ദേശീയ സെലക്ഷൻ കമ്മിറ്റിക്കു മുന്നിൽ സർഫറാസിനെ കൂടാതെ രണ്ട‌് ഓപ്ഷനുകൾ ഉണ്ടായിരുന്നു - ഫസ്റ്റ് ക്ലാസ് കരിയറിൽ 40-നു മുകളിൽ ബാറ്റിങ് ശരാശരിയുള്ള ഋതുരാജ് ഗെയ്ക്‌വാദ്, പിന്നെ യുവതാരം ഷെയ്ഖ് റഷീദ്.

നിലവിലെ ടീമിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും കഴിഞ്ഞാൽ സ്പിൻ ബൗളിങ്ങിനെ ഏറ്റവും നന്നായി നേരിടാൻ കഴിയുന്ന ബാറ്റർ എന്ന നിലയിലാണ് സർഫറാസിന് നറുക്ക് വീണത്.

നിലവിൽ ടീമിലുള്ള ധ്രുവ് ജുറെലിന്‍റെ കാര്യത്തിൽത, അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്പിന്നർമാർക്കെതിരേ മികച്ച റെക്കോഡല്ല ഉള്ളത്. അതിനാൽ ഓഗസ്റ്റ് 15-ന് ഗാലെയിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോൾ ജുറേലിനു മുകളിൽ സർഫറാസിന് പ്ലെയിങ് ഇലവനിൽ സ്ഥാനം കിട്ടാൻ സാധ്യത കൂടുതലാണ്.

കഴിഞ്ഞ മാസം ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റനായി ശ്രീലങ്കയിലെത്തിയ ജുറേൽ രണ്ട് 'എ' ടെസ്റ്റുകളിൽ ഒരു സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടിയിരുന്നു. എന്നാൽ, ഞായറാഴ്ച അവസാനിച്ച പരിശീലന മത്സരത്തിൽ ഓഫ് സ്പിന്നറെ പ്രതിരോധിക്കുന്നതിനിടയിൽ അദ്ദേഹം പെട്ടെന്ന് പുറത്തായി. ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ ജുറേലിന് ബുദ്ധിമുട്ടുകളുണ്ടെന്ന് വ്യക്തമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നാല് ഇന്നിംഗ്സുകളിൽ മൂന്ന് തവണയും സൈമൺ ഹാർമറാണ് അദ്ദേഹത്തെ പുറത്താക്കിയത്.

മറുവശത്ത് സർഫറാസിന് പരമ്പരാഗത സ്വീപ്പും റിവേഴ്സ് സ്വീപ്പും ഉൾപ്പെടെയുള്ള മികച്ച ഷോട്ട് സെലക്ഷൻ ഉണ്ട്. വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ ഷോട്ട് കളിക്കാൻ അദ്ദേഹത്തിന് സാധിക്കും.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തൃശൂരിൽ സർക്കാർ പന്നിവളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

പിറമാടം പള്ളിയിലെ സംഘർഷം; സമാധാനശ്രമങ്ങൾ തകർക്കാനുള്ള നീക്കം അപലപനീയമെന്ന് യാക്കോബായ സുറിയാനി സഭ

നിധി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടി; നാല് പേർ അറസ്റ്റിൽ