വരുൺ ചക്രവർത്തി, വിപ്രജ് നിഗം
മുംബൈ: ജപ്പാനിൽ ആരംഭിക്കാനിരിക്കുന്ന 2026 ഏഷ‍്യൻ ഗെയിംസിലേക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് പരുക്കേറ്റ് പുറത്തായ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരം ലെഗ് സ്പിന്നർ വിപ്രജ് നിഗത്തിനെ ഉൾപ്പെടുത്തി.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിനു പിന്നാലെയാണ് വരുൺ ചക്രവർത്തിക്ക് പരുക്കേറ്റത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 മത്സരത്തിൽ രവി ബിഷ്ണോയിയായിരുന്നു വരുണിനു പകരം ഇന്ത‍്യൻ ടീമിൽ കളിച്ചത്.
ഐപിഎല്ലിൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി കളിക്കുന്ന വിപ്രജ് നിഗം ഇത്തവണത്തെ ഉത്തർപ്രദേശ് ടി20 ലീഗിൽ 12 മത്സരങ്ങളിൽ നിന്നും 7.71 എക്കണോമിയിൽ 12 വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ്. കൂടാതെ ബാറ്റ് ചെയ്ത് 128 റൺസ് അടിച്ചെടുക്കുകയും ചെയ്തിരുന്നു.
കൂടുതൽ ഓൾറൗണ്ടർമാരെ ടീമിലേക്ക് പരിഗണിക്കുന്നതിന്‍റെ ഭാഗമാണ് വിപ്രജ് നിഗത്തെ ടീമിലെടുത്തിരിക്കുന്നതാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ താരത്തിന് തിളങ്ങാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെപ്റ്റംബർ 24 മുതലാണ് ഏഷ‍്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങുന്നത്.
ഏഷ‍്യൻ ഗെയിംസിനുള്ള പുരുഷ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്‌റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വിപ്രജ് നിഗം, രവി ബിഷ്‌ണോയ്, യാഷ് ഠാക്കൂർ, അര്‍ഷദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്‌പ്രീത് ബുംറ