
കൊച്ചി: ഇന്ത്യന്‍ വാഹന വിപണിയിലെ പാസഞ്ചര്‍ വാഹന വിഭാഗം ഫെബ്രുവരി മാസത്തില്‍ വമ്പന്‍ കുതിച്ചുചാട്ടം തുടര്‍ന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷന് ഒഫ് ഓട്ടൊമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ ഡേറ്റ അനുസരിച്ച് 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കാറുകളുടെ വില്‍പ്പന 11 ശതമാനവും 2020 ഫെബ്രുവരിയിലെ അപേക്ഷിച്ച് 16 ശതമാനവും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കാര്‍ വില്‍പ്പനയെ മുന്നോട്ടു നയിക്കുന്ന നിരവധി മികച്ച ഘടകങ്ങളിലേക്കും ഫെഡറേഷന് ഒഫ് ഓട്ടൊമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് വിരല്‍ചൂണ്ടുന്നു.
ഇതില്‍, പുതിയ വാങ്ങലുകള്‍ കൂടുതലായി നടക്കുന്നതിനുള്ള പ്രത്യേക കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് വിവാഹ സീസണ്. പുതിയ മോഡല്‍ ലോഞ്ചുകളും മറ്റുമാണ് കാര്‍ വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട ഘടകങ്ങള്‍. അത് ഉപഭോക്തൃ താത്പര്യത്തില്‍ ഉയര്‍ച്ച സൃഷ്ടിക്കുന്നതായും പലപ്പോഴും വാങ്ങലുകളിലേക്കും വില്‍പ്പനയിലേക്കും നയിക്കുന്നതായും ഡീലര്‍മാരുടെ സംഘടന വ്യക്തമാക്കുന്നു.
വില്‍പ്പനയില്‍ രാജ്യത്തെ കാര്‍ നിർമാതാക്കളെ സഹായിക്കുന്ന മറ്റൊരു വലിയ ഘടകം വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ക്രമാനുഗതമായി ലഘൂകരിക്കുന്നു എന്നതാണ്. മുന്‍കാലങ്ങളില്‍, ചിപ്പുകള്‍ ഉള്‍പ്പെടെ വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന പല നിര്‍ണായക ഘടകങ്ങളുടെയും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ സാഹചര്യം ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്.
മിക്ക നിർമാതാക്കളും ആരോഗ്യകരമായ ബുക്കിങ് ഓര്‍ഡര്‍ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആരോഗ്യകരമായ ബുക്കിങും ക്യാന്സലേഷന് അനുപാതവും വിപണിയില്‍ വലിയ നേട്ടമുണ്ടാക്കും. ഗ്രാമീണ വിപണിയില്‍ നിന്നുള്ള ഡിമാന്‍ഡ് ഇതുവരെ പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല. പണപ്പെരുപ്പ സമ്മർദം ഉള്‍പ്പെടെയുള്ള വികാരങ്ങള്‍ വാഹനം വാങ്ങുന്ന പ്രവണതയ്ക്ക് അപകടമുണ്ടാക്കുമെന്നും ഡീലര്‍മാരുടെ സംഘടന അഭിപ്രായപ്പെടുന്നു.