

ദേവദർശൻ
കോതമംഗലം : വേമ്പനാട്ട് കായലിൽ കൈകാലുകൾ ബന്ധിച്ച് നീന്താൻ ഒരുങ്ങി ഒൻപത് വയസുകാരൻ. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും കുത്തുകുഴി കൊല്ലാരത്ത് വീട്ടിലെ രഘുനാഥ് ആതിര ദമ്പതികളുടെ മകനുമായ ദേവദർശനാണ് ശനിയാഴ്ച വേമ്പനാടിന്‍റെ ഓളപ്പരപ്പിനെ ഭേദിച്ച് നീന്തി കയറുന്നത്.
ചേർത്തല കൂമ്പേക്കടവിൽ നിന്നും കോട്ടയം -വൈക്കം ബീച്ച് വരെയുള്ള വേമ്പനാട്ട് കായലിലെ 9 കിലോമീറ്റർ ദൂരമാണ് ദേവദർശൻ നീന്തുന്നത്.
9 വയസുള്ള ബാലനെ ഈ ഉദ്യമത്തിനു പ്രാപ്തനാക്കുന്നത് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്‍റെ പരിശീലകൻ ബിജു തങ്കപ്പനാണ്. ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുളള ദേവദർശൻ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പരിശീലകൻ പറഞ്ഞു.
വളരെ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലാണ് ദേവദർശൻ പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിന്‍റെ ഏറ്റവും വീതി ഏറിയ ഭാഗത്താണ് ദേവദർശൻ നീന്താൻ ശ്രമിക്കുന്നത് . ആദ്യമായിട്ടാണ് 9 വയസ്സുകാരൻ വേമ്പനാട്ട് കായലിലെ 9 കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കോർഡ് ഇടാൻ ശ്രമിക്കുന്നത്.