ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; വിഡിയോ ഗെയിം മോഡൽ ടെസ്റ്റ്

കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി വിഡിയോ ഗെയിം മോഡൽ "ഹസാഡ് പെര്‍ഷെപ്ഷന്‍' ടെസ്റ്റാണ് ഡിസംബര്‍ 31 മുതല്‍ നടപ്പാക്കുന്നത്
hazard perception test for driving licence

ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; വിഡിയോ ഗെയിം മോഡൽ ടെസ്റ്റ്

പ്രതീകാത്മക ചിത്രം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് ഇനി മുതൽ ഒരു പരീക്ഷ കൂടി ജയിക്കേണ്ടിവരും. അന്താരാഷ്ട്ര മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാഘടനയില്‍ മാറ്റംവരുത്തി ഗതാഗത വകുപ്പ് ഉത്തരവിറക്കി.

കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി വിഡിയോ ഗെയിം മോഡൽ 'ഹസാഡ് പെര്‍ഷെപ്ഷന്‍' ടെസ്റ്റാണ് ഡിസംബര്‍ 31 മുതല്‍ നടപ്പാക്കുന്നത്. രാജ്യത്താദ്യമായി കേരളത്തിലാണ് ഈ ടെസ്റ്റ് ഡ്രൈവിങ് ലൈസൻസ് പരീക്ഷയുടെ ഭാഗമാക്കുന്നത്. റോഡിലുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളും തടസങ്ങളും മുന്‍കൂട്ടിക്കണ്ട് തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ച് ഉപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 100 മാര്‍ക്കിന്‍റെ പുതിയ ടെസ്റ്റ് നടത്തുന്നത്. ലേണേഴ്‌സ് ലഭിച്ച് 30 ദിവസത്തിനു ശേഷമാകും പുതിയ ടെസ്റ്റ് നടത്തുക. ഇതിനു ശേഷം മാത്രമേ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടത്തുകയുള്ളു.

പരീക്ഷ ഇങ്ങനെ

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 വിഡിയോ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ടെസ്റ്റ്. ഓരോന്നിനും 10 മാര്‍ക്ക് വീതമാണുള്ളത്. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാണിക്കുന്ന വിഡിയോ ക്ലിപ്പുകള്‍ കണ്ട് കൃത്യസമയത്ത് അപകടം തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് ചെയ്യുകയാണ് പരീക്ഷാരീതി. റോഡിലെ രണ്ടു തടസങ്ങളാണ് ഓരോ ക്ലിപ്പിലും ഉണ്ടാകുക. പരീക്ഷാര്‍ഥി ഈ ക്ലിപ്പുകള്‍ കണ്ട് സമയബന്ധിതമായി ക്ലിക്കു ചെയ്തു പ്രതികരിക്കണം. കൃത്യസമയത്തു പ്രതികരിച്ചാല്‍ 10 മാര്‍ക്ക് ലഭിക്കും. വൈകിയാണു പ്രതികരിക്കുന്നതെങ്കില്‍ മാര്‍ക്ക് കുറയുകയും ചെയ്യും. കുറഞ്ഞത് 60 മാര്‍ക്കെങ്കിലും നേടിയാല്‍ മാത്രമേ ടെസ്റ്റ് പാസാകാന്‍ കഴിയൂ. ഹസാഡ് പെര്‍ഷെപ്ക്ഷന്‍ ടെസ്റ്റില്‍ 60 ശതമാനം മാർക്ക് ലഭിക്കുന്നവര്‍ക്കു മാത്രമേ അടുത്ത ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകുകയുള്ളു.

ഡ്രൈവിങ് സ്കൂളുകൾ

ഒക്റ്റോബർ മുതൽ ഒരുങ്ങണം

ഒക്റ്റോബർ ഒന്നു മുതല്‍ ഈ ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ഡ്രൈവിങ് സ്‌കൂളുകള്‍ സജ്ജമാക്കണമെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു നിര്‍ദേശം നല്‍കി. ഓപ്പണ്‍ സോഴ്‌സ് ടൂളുകള്‍ ഉപയോഗപ്പെടുത്തി പരീക്ഷാര്‍ഥികള്‍ക്കു മൂന്നു മാസം പരിശീലനം നല്‍കണം. യുകെ, ഓസ്‌ട്രേലിയ തുടങ്ങി പല വിദേശരാജ്യങ്ങളിലും ഈ ടെസ്റ്റ് നടത്തുന്നുണ്ട്. ഇതിന്‍റെ മാതൃക പിന്തുടര്‍ന്നാണ് സംസ്ഥാനത്തും പുതിയ രീതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകടസാധ്യത മുൻകൂട്ടിക്കാണുന്നതിലെ പിഴവുമാണ് ഭൂരിപക്ഷം അപകടങ്ങള്‍ക്കും കാരണമെന്ന പഠനങ്ങളാണു പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഘടനയില്‍ മാറ്റംവരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

logo
Metro Vaartha
www.metrovaartha.com