
ഷിംല: ഹിമാചൽ പ്രദേശിൽ സ്കൂട്ടിയുടെ ഫാൻസി നമ്പർ ലഭിക്കുന്നതിനായി ഒരു കോടി പന്ത്രണ്ടു ലക്ഷം രൂപ ഓൺലൈൻ ലേലത്തിൽ ക്വാട്ട് ചെയ്ത വാർത്ത കഴിഞ്ഞദിവസമാണു പുറത്തുവന്നത്. ഭീമമായ തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയ സംഭവം ആദായ നികുതി വകുപ്പിന്‍റെയും എൻഫോഴ്സ്മെന്‍റ് ഏജൻസികളുടെയും ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞു. അപൂർവ ലേലത്തിന്‍റെ വിശദാംശങ്ങൾ നൽകാൻ ഗതാഗത വകുപ്പിന്‍റെ ചുമതല കൂടിയുള്ള ഹിമാചൽ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.
HP 99-9999 എന്ന നമ്പറിനായി മൂന്നു പേരാണു ഒരു കോടി രൂപയ്ക്കു മുകളിൽ തുക ക്വാട്ട് ചെയ്തത്. ഇതിൽ കൂടിയ തുക ഉറപ്പിച്ച ദേശ് രാജ് എന്ന വ്യക്തിക്കാണു നമ്പർ ലഭിച്ചിരിക്കുന്നത്. ഈ മൂന്നു പേരുടെയും വിവരങ്ങൾ ജില്ലാ ഭരണകൂടത്തോടും ട്രാൻസ്പോർട്ട് വിഭാഗത്തോടും ആദായ നികുതി വകുപ്പ് തേടിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
എന്തായാലും ഫാൻസി നമ്പർ ഇതുവരെ അനുവദിച്ചു നൽകിയിട്ടില്ല. വിളിച്ച തുകയുടെ മുപ്പതു ശതമാനം അടയ്ക്കുമ്പോൾ മാത്രമേ ഔദ്യോഗികമായി ഫാൻസി നമ്പർ കൈമാറുകയുള്ളൂവെന്നു ട്രാൻസ് പോർട്ട് ഡയറക്ടർ അനുപം കശ്യപ് വ്യക്തമാക്കി.
ഷിംല ജില്ലയിലെ ഖോട്ട്കൈ റീജ്യണൽ ലൈസൻസിങ് ഓഫീസിന്‍റെ നേതൃത്വത്തിലാണ് ഓൺലൈൻ ലേലം നടന്നത്. ആയിരം രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ തുക ഉയർന്ന് ഒരു കോടിക്കു മുകളിൽ എത്തുകയായിരുന്നു.