
ലിഥിയം അയോൺ ബാറ്ററി നിർമാണത്തിനുള്ള ഘടകങ്ങൾക്ക് കേന്ദ്ര ബജറ്റിൽ നികുതി കുറച്ചപ്പോൾ ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, സംസ്ഥാന ബജറ്റ് വന്നപ്പോൾ ഇവി വില വർധിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രകാരം, 20 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക്, വിലയുടെ 10 ശതമാനം നികുതി ചുമത്തും. അതായത്, 25 ലക്ഷം രൂപയുള്ള ഇലക്‌ട്രിക് വാഹനത്തിന് രണ്ടര ലക്ഷം രൂപ നികുതിയിനത്തിൽ മാത്രം ചെലവാകും.
പരമ്പരാഗത പെട്രോൾ - ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ലോകമെങ്ങും പുരോഗമിക്കുമ്പോഴാണ് കേരളത്തിന്‍റെ ഈ പിന്നോട്ടു നടത്തം.
15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്കും അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന വിലയുടെ എട്ട് ശതമാനമാണിത്.
ഇലക്‌ട്രിക് വാഹനങ്ങളോടുള്ള കേരള സർക്കാരിന്‍റെ വിരോധം ഇതുകൊണ്ടും തീരുന്നില്ല. ബാറ്ററി റെന്‍റിങ് ഇവി ആണെങ്കിൽ അവയുടെ വിലയുടെ പത്ത് ശതമാനവും നികുതി ഈടാക്കാനാണ് തീരുമാനം. ബാറ്ററി സ്വന്തമായി വാങ്ങാതെ പണം ലാഭിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടപ്പെടുന്നത്. ഗ്യാസ് സിലിണ്ടർ പോലെ, ബാറ്ററി ചാർജ് തീരുമ്പോൾ മാറ്റിയെടുക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ കൊണ്ടുവന്നതാണ്. ഇതിനു മേൽ സംസ്ഥാന നികുതി വരുന്നതോടെ പദ്ധതിയുടെ പൂർണമായ പ്രയോജനം ഉപയോക്താക്കൾക്കു ലഭിക്കാതെ വരും.