

രജിസ്ട്രേഷനില്ല; ഊബറിനും ഓലയ്ക്കുമെതിരേ നിയമ നടപടിക്ക് മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കുമെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. ഇരു കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസയക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിക്ഷണർ നിയമോപദേശം തോടി.
സംസ്ഥാന സർക്കാർ 2024 ലാണ് ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയത്. എന്നാൽ ഇതിലേക്ക് ഒരു കമ്പനി മാത്രമാണ് അപേക്ഷ നൽകിയത്. ബൈക്ക് ടാക്സിക്ക് വേണ്ടിയായിരുന്നു അപേക്ഷ. എന്നാൽ അതിന്‍റെ നടപടിക്രമങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ല.
അംഗീകൃത സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഓഫിസും കോൾ സെന്‍ററും സജീകരിക്കേണ്ടതുണ്ടെന്നാണ് നിയമം പറയുന്നത്. എന്നാൽ സ്വകാര്യ ഓൺലൈൻ ടാക്സി സേവനദാതാക്കളൊന്നും സംസ്ഥാനത്ത് ഓഫിസുകൾ തുറന്നിട്ടില്ല. മാത്രമല്ല, താത്ക്കാലിക ജീവനക്കാർ മാത്രമാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്.
കേന്ദ്രസർക്കാരിന്‍റെ നിബന്ധനകൾ പ്രകാരം കമ്പനികൾ സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ൽ കേന്ദ്ര നയം രൂപീകരിച്ചെങ്കിലും സംസ്ഥാന നയം തയാറാക്കിയത് 2024 ലാണ്. 2025 ൽ കേന്ദ്രനയം പരിഷേക്കരിച്ചെങ്കിലും സംസ്ഥാന നയം മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയ ശേഷം നിയമനടപടിയിലേക്ക് കടക്കാൻ മോട്ടോർ വാഹന വകു്പ് തീരുമാനിച്ചത്.