
ദുബായ്: യുഎഇയുടെ അമ്പത്തിമൂന്നാം ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി, ലോകത്തെ ഏറ്റവും വിലകൂടിയ വാഹങ്ങളിലൊന്നായ റോൾസ് റോയ്‌സ് സ്‌പെക്ട്രയിൽ ദേശീയ ചിഹ്നങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്ത് അലങ്കാരമൊരുക്കി മലയാളി വ്യവസായി ഷഫീഖ് അബ്ദുൽ റഹിമാൻ താരമായി.
'സൈലന്‍റ് പവർ ട്രെയിൻ' എന്നറിയപ്പെടുന്ന, രണ്ട് എൻജിൻ ഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വില കൂടിയ വാഹനകളിലൊന്നാണ് റോൾസ് റോയ്സ് സ്പെക്ട്ര. ഇലക്ട്രിക് കാർ പരമ്പരയിലെ ആദ്യ ആഡംബര കാറാണിത്.
യുഎഇ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെയും ഷെയ്ഖ് റാഷിദ് അൽ മക്തൂമിനെയും അടയാളപ്പെടുത്തുന്ന 'സായിദും റാഷിദും' എന്ന ചിത്രമാണ് ഷഫീഖിന്‍റെ വാഹനത്തിൽ പ്രാധാന്യത്തോടെ മുദ്രണം ചെയ്തിരിക്കുന്നത്. പാശ്ചാത്തലത്തിൽ ഇദുൽ ഇത്തിഹാദ് ഹോളോ മാർക്കുകൾ കാണാം. ഇലക്ട്രോ പ്ലെയിറ്റഡ് ഗോൾഡ് ഫോയിലുകൾ കൊണ്ട് വരച്ച യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങളും 'സായിദും റാഷിദും' മുദ്രണവുമാണ് അലങ്കാരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകൾ.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തന്‍റെ പോറ്റമ്മയായ യുഎഇയോടുള്ള ബഹുമാനാർത്ഥം കോഴിക്കോട് സ്വദേശിയായ ഷഫീഖ് അബ്ദുൽ റഹിമാൻ ഒരുക്കുന്ന ആഡംബര കാറുകളാണ് ദേശീയ ദിനത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദുബായിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ എ.എം.ആർ. പ്രോപ്പർട്ടീസ് എംഡി കൂടിയാണ് ഷഫീഖ് അബ്ദുറഹിമാൻ.
ദുബായ് ആർട്ട് ആൻറ് കൾച്ചറൽ ഡിപ്പാർട്ട് മെന്‍റിന്‍റെ ഗോൾഡൻ വിസ നേടിയ ചിത്രകാരൻ അഷർ ഗാന്ധിയാണ് വാഹനാലങ്കാരത്തിന്‍റെ പ്രമേയവും രൂപകൽപ്പനയും ഒരുക്കിയത്.
ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി അൽഖൂസിൽ ഒരുക്കിയ വർണാഭമായ ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്‍റ് മേധാവികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെഎം അബ്ബാസിനെ ചടങ്ങിൽ ആദരിച്ചു.