
വലിയ വാഹനങ്ങളുടെ ഫാൻസി നമ്പറിനായി സെലിബ്രിറ്റികളും ബിസിനസുകാരുമൊക്കെ വൻതുക മുടക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. എന്നാൽ ഹിമാചൽ പ്രദേശിൽ സ്കൂട്ടിക്ക് ഫാൻസി നമ്പർ സ്വന്തമാക്കാൻ ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം രൂപ വരെ ലേലം വിളിച്ചിരിക്കുന്നു. HP 99-9999 എന്ന നമ്പറിനാണു വൻ ലേലത്തുക ക്വാട്ട് ചെയ്തത്. ഓൺലൈനിലായിരുന്നു ലേലം.
ഷിംല ജില്ലയിലെ ഖോട്ട്കൈ റീജ്യണൽ ലൈസൻസിങ് ഓഫീസിന്‍റെ നേതൃത്വത്തിലാണ് ഓൺലൈൻ ലേലം നടന്നത്. ആയിരം രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഓൺലൈൻ ലേലം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ തുക ഉയർന്നു. ഒടുവിൽ 1 കോടി പന്ത്രണ്ട് ലക്ഷം എന്ന കൂടിയ തുകയിലേക്ക് എത്തുകയായിരുന്നു. ഈ തുക വിളിച്ചയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മൂന്നു ദിവസത്തിനുള്ളിൽ ഈ തുകയുടെ മുപ്പതു ശതമാനം കെട്ടിവയ്ക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ ഇതിലും കുറവ് തുക വിളിച്ചയാൾക്കു ഫാൻസി നമ്പർ സ്വന്തമാകും. HP99-0009, HP-990005 എന്നീ ഫാൻസി നമ്പറുകളും ലേലത്തിനുണ്ടായിരുന്നു. യഥാക്രമം 21 ലക്ഷവും, 20 ലക്ഷവുമാണ് ഈ നമ്പറുകൾക്കു ലഭിച്ചത്. ഓൺലൈൻ ബിഡ്ഡിങ്ങിന്‍റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ആവേശത്തിൽ ചെയ്തു പോയതായിരിക്കും, പണമടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കരുതെന്ന കമന്‍റുകളൊക്കെ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്.