

തിരുവനന്തപുരം: സാഗര സൗന്ദര്യം അതിന്റെ ഉള്ളിലേക്കു കടന്നുപോയി ആസ്വദിക്കാന്‍ കഴിയുന്ന ഓഷ്യനേറിയം കൊല്ലത്ത് സജ്ജീകരിക്കാന്‍ 10 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കൊല്ലത്തെ തീരദേശ മേഖലയുടെ സമ്പന്നമായ ചരിത്രം വെളിവാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു.
ഇതിനൊപ്പം മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കും. തങ്കശേരിയ്ക്ക് സമീപം തിരുമുല്ലാവാരം തീരത്താണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനായിരിക്കും നിര്‍വഹണ ചുമതല. പൗരാണിക വ്യാപാര കേന്ദ്രമാണ് കൊല്ലം. ചൈനീസ്, അറബ്, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികള്‍ കൊല്ലവുമായി കച്ചവട ബന്ധം സ്ഥാപിച്ചിരുന്നു. കൊല്ലത്തിന്റെ ഈ വ്യാപാര, വാണിജ്യ ചരിത്രവും വിശദീകരിക്കുന്നതായിരിക്കും മ്യൂസിയം.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിയൂടെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. ഓഷ്യനേറിയവും മ്യൂസിയവും കൊല്ലത്തിന്റെ ടൂറിസം മുന്നേറ്റത്തിന് കൂടുതല്‍ കുതിപ്പേകുമെന്നും ധനമന്ത്രി പറഞ്ഞു.