
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. എസ്. സുഹാസ്, എം.എ. യൂസഫലി, മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എംഎൽഎ, ഹൈബി ഈഡൻ എംപി എന്നിവർ സമീപം.
കൊച്ചി: ലാഭം സ്വകാര്യവത്കരിക്കുകയല്ല സമൂഹവത്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തന ക്ഷമമാകുന്നതോടെ മെറ്റൽ ഡിറ്റക്റ്റർ കൊണ്ടുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. ഓട്ടൊമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റം നിലവിൽ വരുന്നതോടെ ക്യാബിൻ ബാഗേജുകളുടെ സുരക്ഷാ പരിശോധനയും വേഗത്തിലാകും. സിയാലിൽ നിലവിലുള്ള ബോംബ് നിർവീര്യ സംവിധാനവും സിയാൽ 2.0യിലൂടെ നവീകരിക്കുന്നുണ്ട്.
700 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന അന്താരാഷ്‌ട്ര ടെർമിനൽ വികസനത്തിന്‍റെ ഭാഗമായ ഏപ്രൺ നിർമാണം അന്തിമഘട്ടത്തിലാണ്. ടെർമിനൽ 3ന് മുന്നിലായി പണികഴിപ്പിക്കുന്ന കൊമേഴ്സ്യൽ സോണിന്‍റെ പ്രവർത്തനവും പുരോഗമിക്കുന്നു.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷനായി. അൻവർ സാദത്ത് എംഎൽഎ, എംപിമാരായ റോജി എം. ജോൺ, ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, സിയാൽ ഡയറക്റ്റർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, മാനെജിങ് ഡയറക്റ്റർ എസ്. സുഹാസ് ഐഎഎസ്, ജനറൽ മാനെജർ എടി ആൻഡ് കമ്യൂണിക്കേഷൻസ് എസ്. സന്തോഷ് എന്നിവർ പങ്കെടുത്തു.