

കേരള സർക്കാരിനു കീഴിലുള്ള 27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ.
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നുവെന്നും കഴിഞ്ഞമാസം ഇവയെല്ലാം ലാഭത്തിലായെന്നും വാർഷിക റിപ്പോർട്ട്. വ്യവസായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്.
ഒക്റ്റോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ - സെപ്റ്റംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർധിപ്പിച്ചു.
ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് 9 ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടി ആയി വർധിച്ചു. കഴിഞ്ഞവർഷം ഇത് 2299 കോടിയായിരുന്നു- റിപ്പോർട്ട് വ്യക്തമാക്കുന്നു.
48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെഎംഎംഎൽ ആണ് ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത്, 4548.64 ലക്ഷം രൂപ. ഒക്റ്റോബറിലെ മാത്രം പ്രവർത്തന ലാഭം 1461.24 ലക്ഷം രൂപയുടേതാണ്. കെൽട്രോൺ 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി.
കെൽട്രോൺ ഇസിഎൽ, കെൽട്രോൺ കംപോണന്‍റസ്, ടിസിസി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ്എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, കെഎസ്ഐഇ, ടെൽക്ക്, എസ്ഐഎഫ്എൽ, മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ, കെസിസിപിഎൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ, എഫ്ഐടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ, ഫോം മാറ്റിംഗ്സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്‍റ് കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നീ പുതുമേഖലാ സ്ഥാപനങ്ങളാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത്.