

പിഎം സ്വാനിധി
പി.എം. സ്വാനിധി പദ്ധതി ജിഎസ്‌ടി രജിസ്ട്രേഷൻ പരിധിയിൽ വരാത്ത ചെറുകിട വ്യാപാരികൾക്കു കൂടി വ്യാപിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികൾ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ കർശന വായ്പ നിയന്ത്രണങ്ങൾ ചെറുകിട വ്യാപാരികളുടെ വ്യാപാര സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു. കൊവിഡ് മഹാമാരി ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും കരകയറാൻ കഴിയാതെ നിരവധി വ്യാപാരികൾ ഇപ്പോഴും കഷ്ടതയിലാണ്.
ബാങ്കുകൾ സിബിൽ സ്കോർ കർശന മാനദണ്ഡമാക്കുമ്പോൾ ചെറുകിട വ്യാപാരികൾക്ക് സ്വകാര്യ പണം ഇടപാട് വ്യക്തികളെയോ സ്ഥാപനങ്ങളെയോ സമീപിക്കേണ്ടിവരുന്നു. ഉയർന്ന പലിശ നിരക്കും ചുരുങ്ങിയ വ്യാപാര ലാഭവും ഒത്തുകൊണ്ട് പോകുവാൻ കഴിയാതെ പല വ്യാപാരികൾക്കും വ്യാപാരം ഒഴിയേണ്ടി വരുന്നു. സർക്കാർ ഗ്യാരന്‍റിയിലുള്ള സ്വാനിധി ക്രെഡിറ്റ് കാർഡുകൾ അത്തരം വ്യാപാരികൾക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിക്കു ശേഷമുള്ള എല്ലാ ബജറ്റ് ചർച്ചകളിലും സംഘടന ഈ ആശയം മുന്നോട്ടു വച്ചിരുന്നു. സംഘടനയുടെ ഈ ആശയം നടപ്പിൽ വരുന്നതിൽ സന്തോഷമുണ്ടെങ്കിലും, ചെറുകിട വ്യാപാരികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.