

ഒരു ഇമെയിൽ സന്ദേശത്തിൽ തീർന്ന ഔദ്യോഗിക ജീവിതം
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കമ്പനിയായ ഒറാക്കിൾ വെറും 12 മണിക്കൂറിനുള്ളിലാണ് മുപ്പതിനായിരത്തിലധികം ജീവനക്കാരേ പിരിച്ചുവിടാനുള്ള നിർണായക തീരുമാനമെടുത്തത്. അതിൽ 12,000 ഓളം പേർ ഇന്ത്യക്കാരാണ് എന്നതാണ് ദുഖഃകരം. ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ ഇന്ത്യൻ ടെക്കികൾക്കിടയിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പല ടെക്കികളും ഇന്ത്യയിൽ ഇരുന്നുകൊണ്ട് വിദേശ കമ്പനികളുടെ കീഴിൽ ജോലി ചെയ്യുന്നവരാണ് എന്നതാണ്. വെറും ആറ് മണിക്കൂർ കൊണ്ട് ജോലി നഷ്ടപ്പെടുക. അത് ലക്ഷങ്ങൾ സാലറിയുള്ള ജോലി. പലർക്കും ഇതിൽ നിന്ന് മോചിതരാവാൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ട്. എഐ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്‍റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ എന്നാണ് വിവരം.
എഐയുടെ നിക്ഷേപം വർധിപ്പിച്ചപ്പോൾ പണമൊഴുക്ക് ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. കൂട്ട പിരിച്ചുവിടലിലൂടെ 800 കോടി മുതൽ1000 കോടി വരെ ലാഭിക്കാമെന്നാണ് കമ്പനി കണക്കുകൂട്ടിയതെന്നാണ് റിപ്പോർട്ട്. ഇതോടെ ഒരു ഇ-മെയിൽ സന്ദേശത്തിൽ അവസാനിച്ചു, പലർക്കും ഔദ്യോഗിക ജീവിതം. മിക്ക ജീവനക്കാർക്കും പുലർച്ചെയാണ് സന്ദേശം ലഭിച്ചത്. ഇതിൽ ഇങ്ങനെ വ്യക്തമാക്കിയിരുന്നു, കമ്പനി നിങ്ങളുടെ തസ്തിക ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് നിങ്ങളുടെ അവസാനപ്രവൃത്തിദിനമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സോഫ്റ്റ് വെയർ ഡെവലപ്മെന്‍റ്, എഞ്ചിനിയറിങ്, പ്രോഡക്റ്റ് മാനേജ്മെന്‍റ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം പിരിച്ചുവിടൽ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.