ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര ധന ഏജന്‍സിയായ ഹിൻഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ഇന്നലെ അദാനി കമ്പനികളുടെ ഓഹരികളില്‍ ചരിത്ര മുന്നേറ്റം നടത്തി.
അമെരിക്കയിലെ ഊഹക്കച്ചവട സ്ഥാപനമായ ഹിൻഡന്‍ബെര്‍ഗിന്റെ ഗവേഗണ റിപ്പോര്‍ട്ടില്‍ അദാനി കമ്പനികള്‍ ഓഹരി വില ഉയര്‍ത്താന്‍ അക്കൗണ്ടിങ്ങിലും നിക്ഷേപത്തിലും വലിയ തട്ടിപ്പുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കനത്ത പ്രതിസന്ധി നേരിട്ടിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായും മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടാണ് ആശ്രയിക്കാന്‍ കഴിയുകയെന്ന് കഴിഞ്ഞവാരം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ അദാനിയുടെ കമ്പനികളില്‍ മികച്ചനിക്ഷേപ താത്പര്യം ലഭിച്ചത്. ഇന്നലെ മാത്രം അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1500 കോടി ഡോളറിന്റെ വർധനയാണുണ്ടായത്.
അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. കമ്പനിയുടെ ഓഹരി വില 19.62 ശതമാനം ഉയര്‍ന്ന് 642 രൂപയിലെത്തി. അദാനി ഗ്യാസിന്റെ വിപണി മൂല്യത്തില്‍ ഇന്നലെ മാത്രം 67,000 കോടി രൂപയുടെ വർധനയാണുണ്ടായത്. ഇന്നലെ കമ്പനിയുടെ 50 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്തത്. മറ്റൊരു പ്രദാന ഗ്രൂപ്പ് കമ്പനിയായ അദാനി എനര്‍ജി സൊലൂഷന്‍സിന്റെ ഓഹരി വില ഇന്നലെ ഒരവസരത്തില്‍ 13 ശതമാനം ഉയര്‍ന്ന് 824.5 രൂപയിലെത്തി.
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില എട്ടു ശതമാനം ഉയര്‍ന്ന് 1011.5 രൂപയിലെത്തി. അദാനി പവറിന്റെ ഓഹരി വില ഏഴു ശതമാനം വർധനയോടെ ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 423.15 രൂപയായി. ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന കമ്പനിയായ അദാനി വില്‍മറിന്റെ ഓഹരി വിലയില്‍ ആറ് ശതമാനം മുന്നേറ്റം ദൃശ്യമായി. ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ വിലയിലും ആറ് ശതമാനം വർധനയുണ്ടായി. അദാനി പോര്‍ട്ട്സിന്റെ വില ഇന്നലെ ആറ് ശതമാനം ഉയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ ഉപ കമ്പനികളായ എന്‍ഡി ടിവി, അംബുജ സിമന്റ്സ് എന്നിവയുടെ ഓഹരി വിലയിലും ഇന്നലെ അഞ്ച് ശതമാനം മുന്നേറ്റമുണ്ടായി.
സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ അദാനി ഗ്രൂപ്പിനെതിരെ നടപടി ഉണ്ടാകില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.