വിമാന കമ്പനികളുടെ നഷ്ടം 18,000 കോടി കവിയും

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം പ്രതീക്ഷിച്ച തോതില്‍ ഉയരാത്തതിനാല്‍ കമ്പനികളുടെ ലാഭക്ഷമത കുറയുകയാണ്
Airlines loss Rs 18,000 cr

Representative image

freepik.com

Updated on
Summary

ഡിസംബറില്‍ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 3.9% ഇടിവാണുണ്ടായത്. ഇന്ധന വില ഉയര്‍ന്ന നിരക്കിൽ തുടരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളി, ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച ശക്തമായതും കമ്പനികളുടെ നഷ്ടം കൂട്ടുന്നു.

ബിസിനസ് ലേഖകൻ

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ വിമാന കമ്പനികളുടെ നഷ്ടം 18,000 കോടി രൂപ കവിഞ്ഞേക്കും. ക്രൂഡ് ഓയില്‍ വിലയിലെ വർധനയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡിന്‍റെ അധിക ബാധ്യതയും പൈലറ്റുമാരടക്കമുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യവും ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.

രാജ്യത്തെ മുന്‍നിര വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ നഷ്ടം നടപ്പ് വര്‍ഷം 15,000 കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അഹമ്മദാബാദ് വിമാന അപകടവും പ്രവര്‍ത്തനച്ചെലവിലുണ്ടായ വർധനയും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയ്ക്ക് വലിയ ബാധ്യതയായി. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്നതിന് നിരോധനമുണ്ടായതും എയര്‍ ഇന്ത്യയുടെ ലാഭക്ഷമതയെ ബാധിച്ചു. സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയും കനത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.

ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇന്‍ഡിഗോയുടെ അറ്റാദായം 77% ഇടിവോടെ 549.8 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,448.8 കോടി രൂപയായിരുന്നു. പുതിയ തൊഴില്‍ കോഡുകള്‍ നടപ്പാക്കിയതിലൂടെ 969.3 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.

ഡിസംബറില്‍ പൈലറ്റ് ക്ഷാമത്താല്‍ വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയതിന്‍റെ ബാധ്യത 550 കോടി രൂപയാണ്. ഇതിനുപുറമെ എയര്‍ലൈനിന് 22 കോടി രൂപയുടെ പിഴ ഡയറക്റ്റര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ചുമത്തിയിരുന്നു. 50 കോടി രൂപയുടെ ബാങ്ക് ഗ്യാരന്‍റിയും നല്‍കേണ്ടി വന്നു.

ഡിസംബറില്‍ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 3.9% ഇടിവാണുണ്ടായത്. ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം പ്രതീക്ഷിച്ച തോതില്‍ ഉയരാത്തതിനാല്‍ കമ്പനികളുടെ ലാഭക്ഷമത കുറയുകയാണ്. ഇന്ധന വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളി, ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച ശക്തമായതും കമ്പനികളുടെ നഷ്ടം കൂട്ടുന്നു.

logo
Metro Vaartha
www.metrovaartha.com