സ്വർണത്തിൽ മുതലെടുക്കാൻ ധനകാര്യ സ്ഥാപനങ്ങൾ

സ്വര്‍ണത്തിന്‍റെ മൊത്തം വിലയുടെ 90 ശതമാനം തുക വായ്പയായി നല്‍കുന്നതു മുതല്‍ പലിശ നിരക്കില്‍ ഇളവും വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
Gold as investment, symbolic image
Gold as investment, symbolic image

ബിസിനസ് ലേഖകൻ

കൊച്ചി: സ്വര്‍ണ വിലയിലെ കുതിപ്പ് മുതലെടുക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതുതന്ത്രങ്ങള്‍ മെനയുന്നു. സ്വര്‍ണത്തിന്‍റെ മൊത്തം വിലയുടെ 90 ശതമാനം തുക വായ്പയായി നല്‍കുന്നതു മുതല്‍ പലിശ നിരക്കില്‍ ഇളവും വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടങ്ങിയ സ്വര്‍ണ വായ്പയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നകമ്പനികളുടെ വായ്പാ വിരണത്തിൽ ഈ വര്‍ഷം 15 ശതമാനത്തിലധികം വളര്‍ച്ചയുണ്ടാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഇതോടൊപ്പം പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും സ്വര്‍ണ പണയത്തിന്‍റെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കാനൊരുങ്ങുകയാണ്.

സ്വര്‍ണ വില റെക്കോഡുകള്‍ കീഴടക്കി കുതിച്ചതോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിലവിലുള്ള വായ്പകള്‍ പുതുക്കിവയ്ക്കാന്‍ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണ പണയ വായ്പകളില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കാന്‍ ഉപഭോക്താക്കള്‍ സജീവമായി രംഗത്തുണ്ടെന്ന് ധനകാര്യ മേഖലയിലുള്ളവര്‍ പറയുന്നു. ഇപ്പോഴത്തെ വിലയില്‍ സ്വര്‍ണ പണയ വായ്പ പുതുക്കി വവച്ചാല്‍ പവന് 4,000 രൂപയിലധികം ലഭിക്കുമെന്നതാണ് ഉപഭോക്താക്കള്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്.

ഇന്നലെ കേരളത്തില്‍ സ്വര്‍ണ വില പവന് 54,040 രൂപയാണ്. ഇതിനിടെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) മേധാവിത്തമുള്ള സ്വര്‍ണപ്പണയ ബിസിനസില്‍ കൂടുതല്‍ വിഹിതം നേടാനുള്ള ശ്രമത്തിലാണ് വാണിജ്യ ബാങ്കുകള്‍. ഈടില്ലാത്ത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങളും അധിക ബാധ്യതകളും ഏര്‍പ്പെടുത്തിയതിനാല്‍ സ്വര്‍ണപ്പണയ രംഗത്ത് വലിയ സാധ്യതയാണുള്ളതെന്ന് ബാങ്കുകള്‍ വിലയിരുത്തുന്നു. സ്വര്‍ണ വായ്പാ പദ്ധതികളില്‍ ഇതുവരെ വലിയ ശ്രദ്ധ നല്‍കാതിരുന്ന പൊതുമേഖലാ ബാങ്കുകളെല്ലാം ഈ രംഗത്ത് കൂടുതല്‍ വളര്‍ച്ച നേടാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ, പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ അയവുണ്ടായതോടെ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നലെ പവന്‍ വില 400 രൂപ കുറഞ്ഞ് 54,040 രൂപയിലെത്തി. ഗ്രാമിന്‍റെ വില 50 രൂപ കുറഞ്ഞ് 6,755 രൂപയായി. യുഎസ് ബോണ്ടുകളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടായതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും പണം പിന്‍വലിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com