

ബജറ്റ് ഹൈലൈറ്റ്സ്
നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആദായനികുതി റിട്ടേൺ പരിഷ്കരിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. വിദേശ പഠനത്തിനും ടൂർ പാക്കേജുകൾക്കും ടി.സി.എസ് നിരക്ക് 2 ശതമാനമായി കുറച്ചത് വിദേശയാത്രകളും വിദേശ പഠനവും ലക്ഷ്യമിടുന്ന മലയാളി കുടുംബങ്ങൾക്ക് വലിയ ഗുണകരമാകും. കൂടാതെ അപകട ഇൻഷുറൻസ് തുകയെ നികുതിയിൽ നിന്ന് ഒഴിവാക്കിയതും സാധാരണക്കാർക്ക് ആശ്വാസമാണ്.
ന്യൂഡൽഹി: ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിക്കുന്നതിനുള്ള (Revised IT Returns) സമയപരിധി നീട്ടാൻ കേന്ദ്ര ബജറ്റിൽ ശുപാർശ. നിലവിൽ ഡിസംബർ 31 വരെയായിരുന്ന സമയപരിധി ചെറിയ തുക ഫീസായി ഈടാക്കിക്കൊണ്ട് മാർച്ച് 31 വരെ നീട്ടാനാണ് ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചത്.
ഇതിനുപുറമെ വിദേശത്തേക്ക് പണം അയക്കുന്നവർക്കും വിദേശയാത്ര നടത്തുന്നവർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വിദേശ പഠനത്തിനും ചികിത്സയ്ക്കുമായി ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി അയക്കുന്ന തുകയുടെ ടിസിഎസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് നിരക്ക് മുമ്പ് 20 ശതമാനമായിരുന്നത് നേരത്തെ 5 ശതമാനമാക്കിയിരുന്നു. ഇത് വീണ്ടും കുറച്ച് 2 ശതമാനമാക്കാനാണ് പുതിയ നിർദേശം.
മോട്ടോർ വാഹന അപകട ക്ലെയിം ട്രിബ്യൂണലുകൾ വഴി ലഭിക്കുന്ന തുകയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാനും ബജറ്റ് നിർദേശിക്കുന്നു. ചെറുകിട നികുതിദായകർക്കായി 2026-27 സാമ്പത്തിക വർഷത്തിൽ റൂൾ അധിഷ്ഠിത ഓട്ടോമേറ്റഡ് പ്രക്രിയ നടപ്പിലാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.