

ബുള്ളറ്റ് ട്രെയിൻ ഇല്ലെങ്കിലെന്താ ടർട്ടിൽ ട്രെയിൻ ഇല്ലേ...!
MV Graphics
നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങളായ എയിംസും അതിവേഗ റെയിൽ പാതകളും തഴയപ്പെട്ടു. പകരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടലാമകളുടെ സംരക്ഷണ കേന്ദ്രങ്ങളും ടൂറിസം സാധ്യതകളും വർധിപ്പിക്കാനാണ് കേന്ദ്ര നിർദേശം. വികസന പദ്ധതികളിൽ കേരളത്തെ തഴഞ്ഞതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകാൻ സാധ്യതയുണ്ട്.
ന്യൂഡൽഹി: കേരളം കാലങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന എയിംസിനെക്കുറിച്ച് ഇത്തവണ കേന്ദ്ര ബജറ്റിൽ പരാമർശമേയില്ല. ഒരു സംസ്ഥാനത്തിനും ഇക്കുറി പുതിയതായി എയിംസ് അനുവദിച്ചിട്ടില്ല. ഹൈ സ്പീഡ് ട്രെയിൻ പാതകൾ പക്ഷേ, കേന്ദ്ര ബജറ്റിൽ ഇടം പിടിച്ചു... കേരളത്തിൽ ഇല്ലെന്നു മാത്രം! അതിവേഗത്തിനു വേണ്ടിയുള്ള മലയാളികളുടെ മുറവിളിയെ പരിഹസിക്കാനെന്നു വ്യാഖ്യാനിക്കാവും വിധം മറ്റൊരു ഉഗ്രൻ ഒരു ഐറ്റം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട് - കടലാമ നിരീക്ഷണ കേന്ദ്രം!
രാജ്യത്തുടനീളം ഏഴ് ഹൈസ്പീഡ് കോറിഡോറുകളും ചരക്ക് നീക്കത്തിനായി പ്രത്യേക പാതയും പ്രഖ്യാപിച്ചപ്പോൾ കേരളം ലിസ്റ്റിലുണ്ടോ എന്ന് തെരഞ്ഞവർക്ക് നിരാശയായിരുന്നു ഫലം. ബംഗാളിലെ ദാങ്കുനി മുതൽ ഗുജറാത്തിലെ സൂറത്ത് വരെ നീളുന്ന ഫ്രൈറ്റ് കോറിഡോർ പ്രഖ്യാപിച്ച മന്ത്രി, കേരളത്തിന്‍റെ പേര് ഉച്ചരിച്ചത് കടലാമകളുടെ മുട്ടയിടീൽ കേന്ദ്രങ്ങളെ കുറിച്ച് പറയാനും ധാതുമണൽ കൊണ്ടുപോകാനുള്ള ഇടനാഴിയെക്കുറിച്ചു പറയാനും മാത്രമായിരുന്നു.
കേരളത്തിലെ പ്രധാന കടലാമ കേന്ദ്രങ്ങളിൽ ടർടിൽ ട്രെയിലുകൾ (Turtle Trails) വികസിപ്പിക്കാനാണ് ബജറ്റ് നിർദേശം ഉപകരിക്കുക. എയിംസ് എന്ന സ്വപ്നം ഇത്തവണയും കടലാസിലൊതുങ്ങിയതോടെ, ഇനി മുതൽ അസുഖം വന്നാൽ കടലാമകളെ നിരീക്ഷിച്ചു സമയം കളയാം എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. വികസനത്തിന്‍റെ ബുള്ളറ്റ് ട്രെയിൻ മറ്റു സംസ്ഥാനങ്ങളിലൂടെ പായുമ്പോൾ, കേരളത്തിന് കടലാമകളുടെ വേഗത്തിലുള്ള വികസനം മതിയെന്ന കേന്ദ്ര നിലപാട് ശരിക്കും ഒരു സർപ്രൈസ് തന്നെയായി.