മുംബൈ: കംപ്യൂട്ടറുകള്‍, ലാപ്ടോപ്പ്, ടാബ്ലെറ്റുകള് എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഓള് ഇന്ത്യ ട്രെഡേഴ്സ് (സിഎഐടി) ദേശീയ പ്രസിഡന്റ് ബി.സി. ഭാര്‍ട്ടിയ, ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍, ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം പി. വെങ്കിട്ടരാമ അയ്യര്‍ എന്നിവര്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടിന്റെ പുരോഗതിക്ക് ഇത്തരമൊരു നടപടി ഊർജം നല്‍കുമെന്നും, ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വർധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
ഉപയോക്താക്കള്‍ക്കും, പ്രാദേശിക വ്യാപാരികള്‍ക്കും ദോഷകരമായി വിദേശ ചരക്കുകള്‍ വിശാലമായ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കുന്നത് തടയുന്നതിന്റെ തുടക്കമാണ് പ്രസ്തുത നടപടി. ഇതിലൂടെ ഗുണനിലവാരമുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും കൂടുതല്‍ വിപണി കണ്ടെത്താന്‍ സാധിക്കും. അനാവശ്യമായി മറ്റു രാജ്യങ്ങളിലേക്ക് ഒഴുകുന്ന ഇന്ത്യന്‍ കറൻസിയെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്തുക വഴി നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
റീക്കണ്ടീഷന്‍ ചെയ്ത് പുതുക്കിയ ഉത്പന്നങ്ങളുടെയും, നിലവാരമില്ലാത്ത ഉത്പന്നങ്ങളുടെയും ഇറക്കുമതി നിര്‍ത്തലാക്കും. ഇന്ത്യയെ വിശാലമായ വിപണിയായി കണക്കാക്കുന്ന വിദേശ കമ്പനികള്‍ ഇന്ത്യയില്‍ തങ്ങളുടെ ഉത്പാദനശാലകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും പറഞ്ഞു.