മുംബൈ: സംസ്ഥാനങ്ങളിൽ ജിഎസ്‌ടി അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാപിക്കുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ നിർവാഹക സമിതി.
ദീർഘകാലമായുള്ള സംഘടനയുടെ ആവശ്യമാണ് പരിഹരിക്കപ്പെട്ടത്. ജിഎസ്‌ടിയിലെ അപാകതകൾ മൂലം നിരവധി വ്യാപാരികൾക്കാണ് നിയമ നടപടികൾ സ്വീകരിക്കേണ്ടി വന്നത്. സംസ്ഥാന തലത്തിൽ ട്രൈബ്യൂണലുകൽ സ്ഥാപിക്കുക വഴി വ്യാപാരികൾക്ക് തങ്ങൾക്കെതിരെയുള്ള നിയമ നടപടികൾക്ക് കോടതിയെ സമീപിക്കുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും സിഎഐടി.
ഇടയ്ക്കിടെയുള്ള ജിഎസ്ടി യിലെ മാറ്റങ്ങൾ പലപ്പോഴും വ്യാപാരികൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതുമൂലം ജിഎസ്‌ടി റിട്ടേണുകൾ ഫയൽ ചെയ്യുന്ന വ്യാപാരികൾക്ക് സാങ്കേതികമായി ഉണ്ടാകുന്ന പിഴവുകൾക്ക് പോലും വലിയ പിഴയാണ് വകുപ്പ് ചുമത്തിയിരുന്നത്. ഇതിനെതിരെ അതാത് സംസ്ഥാനങ്ങളിൽ സ്ഥാപിക്കപ്പെടുന്ന അപ്പെലേറ്റ് അതോറിറ്റിയിൽ അപ്പീൽ നൽകി തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ ഉള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്ന് 2 ദിവസമായി ദൽഹിയിൽ വച്ചു നടന്ന ദേശീയ നിർവാഹ സമിതി യോഗം വിലയിരുത്തി.
ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ നേതാക്കളായ എസ്.എസ്. മനോജ്, പി. വെങ്കിട്ടരാമ അയ്യർ, ബ്രിജ് മോഹൻ അഗർവാൾ, പ്രകാശ് ബെയ്ദ്, പങ്കജ് അറോറ, രമേശ് ഗാന്ധി, സുമിത് അഗർവാൾ, സുരേഷ് സൊന്താലിയ, ആശിഷ് ഗ്രോവർ, വിപെൻ അഹൂജ, അവനീത് സിംഗ്, സച്ചിൻ നിവഗുണെ, ശ്രീമതി. സംഗീതാ പാട്ടീൽ, മനോജ് ഗോയൽ, മഞ്ജരി ശ്രീവാസ്തവ, സീമാ സിംഗ് ചൗഹാൻ, മനോജ് ചൗരസ്യ, റീനാ ഗാന്ധി, ഭരത് കുമാർ കക്കാരിയ, കൈലാശ് ലഖ്യാനി, അശോക് വർമ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന തലത്തിലുള്ള ട്രൈബ്യൂണലുകൾക്കുള്ള അംഗങ്ങളെ നിശ്ചയിച്ചും, അത് സ്ഥാപിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചും എത്രയും വേഗം തന്നെ ട്രൈബ്യൂണലുകൾ സ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് ദേശീയ നിർവാഹ സമിതി യോഗം ആവശ്യപ്പെട്ടു.