

എക്സ്പെഡിഷന്‍റെ ലോഗോ പ്രകാശനം എഡിജിപി എസ്. ശ്രീജിത്ത് നിർവഹിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച കനറാ ബാങ്കിന്‍റെ 'കനറാ ഡിജിറ്റൽ ട്രെയിൽ' സൈക്ലിങ് എക്സ്പെഡിഷൻ വിജയകരമായി സമാപിച്ചു. കനറാ ഉദ്യോഗസ്ഥരായ കെ.കെ. അനിൽ, എ.എം. ഷബിൻ, ആർ. നിധിൻ എന്നിവർ ഈ യാത്രയിൽ പങ്കെടുത്തു. ഡിജിറ്റൽ ബാങ്കിങ്, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ബോധവത്കരണം എന്നീ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതായിരുന്നു എക്സ്പെഡിഷന്‍റെ ലക്ഷ്യം.
എക്സ്പെഡിഷന്‍റെ ലോഗോ പ്രകാശനം എഡിജിപി എസ്. ശ്രീജിത്ത് നിർവഹിച്ചു. കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസ് ഹെഡ് സുരേഷ് കുമാർ മോഹനാനി ലോഗോ കൈമാറി. മേയ് എട്ട് മുതൽ തിരുവനന്തപുരം സർക്കിൾ ഓഫിസിൽ നടത്തിയ ചടങ്ങിൽ സിഒ എജിഎം അനിൽ കുമാർ സിങ്, രാജൻ പ്രഭാകർ എന്നിവർ ചേർന്ന് സൈക്ലിങ് എക്സ്പെഡിഷൻ ഫ്ലാഗ് ഓഫ് ചെയ്തു.
കേരളത്തിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച സംഘത്തിന് നിരവധി കനറാ ബാങ്ക് ശാഖകളിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. കോഴിക്കോട് സർക്കിൾ ഓഫിസിൽ സർക്കിൾ ഹെഡ് സി.ജെ. വിജയലക്ഷ്മിയുടെയും മറ്റ് എക്സിക്യൂട്ടീവുകളും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് വിവിധ ശാഖകൾ സന്ദർശിച്ച് ഡിജിറ്റൽ ബാങ്കിങ് സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ചു.
അവസാനമായി ഏകദേശം 690 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് കാസർഗോഡ് റീജ്യണൽ ഓഫിസിൽ നടത്തിയ ചടങ്ങിൽ ആർഒ ഹെഡ് ആർ.പി. ശ്രീനാഥ് ഫ്ലാഗ് ഡൗൺ നിർവഹിച്ചതോടെ 'കനറാ ഡിജിറ്റൽ ട്രെയിൽ' സൈക്ലിങ് എക്സ്പെഡിഷൻ സമാപിച്ചു. ആരോഗ്യകരമായ ജീവിതശൈലിയും ഡിജിറ്റൽ ഇന്ത്യയുടെ സന്ദേശവും ജനങ്ങളിലേക്ക് എത്തിച്ച ഈ യാത്ര സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ചതായി സംഘാടകർ പറഞ്ഞു.