

കൊച്ചി: രാജ്യാന്തര തലത്തില്‍ ഏറെ പ്രചാരമുള്ള കാര്‍ബൂട്ട് വില്‍പ്പന ഇനി കൊച്ചിയിലും. കൊച്ചി കോര്‍പ്പറേഷനും ജിസിഡിഎയുമായി സഹകരിച്ച് കൊച്ചിയില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ വെഞ്ച്വേഴ്സിന്‍റെതാണ് ഉദ്യമം.
ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം എക്സിബിഷന്‍ ഗ്രൗണ്ടില്‍ നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് കാര്‍ബൂട്ട് വില്‍പ്പന സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് കാര്‍ബൂട്ട് വിപണി സജീവമാവുക. സിനിമാതാരവും സംവിധായകനുമായ അനൂപ് മേനോനും സിനിമാതാരം ഗൗരി നന്ദയും ചേര്‍ന്ന് കാര്‍ബൂട്ട് സെയില്‍ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, കൊച്ചി മെട്രൊ എംഡി ലോക്നാഥ് ബെഹ്റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രഖ്യാപനത്തിന്‍റെ ഭാഗമായി 11 കാറുകള്‍ പങ്കെടുത്ത ഡെമോണ്‍സ്ട്രേഷനും നടന്നു. കാര്‍ബൂട്ട് സെയിലിന്‍റെ പ്രചരണാർഥം സെന്‍റ് ആല്‍ബര്‍ട്സ് കോളെജ് റീട്ടെയ‌്ല്‍ മാനെജ്മെന്‍റ് വിഭാഗത്തിലെ 17 വിദ്യാർഥികള്‍ ഫ്ളാഷ്മോബും അവതരിപ്പിച്ചു. നവംബറിലെ ആദ്യ കാര്‍ബൂട്ട് വില്‍പ്പനയില്‍ 500 കാറുകള്‍ അവയുടെ ബൂട്ടില്‍ വില്‍പ്പനയ്ക്കുള്ള വിവിധ സാധനങ്ങളുമായി എത്തുമെന്നാണ് പ്രതീക്ഷ. വില്‍പ്പനയില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുത്ത് വില്‍പ്പന നടത്താം.
പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ വില്‍പ്പനയില്‍ സൗജന്യമായി പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്റ്റേഡിയത്തെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും വരുമാനം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ് പദ്ധതി. ചെറുകിട, വഴിയോര കച്ചവടക്കാരെ സഹായിക്കുക ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ പരീക്ഷണ വില്‍പ്പന വിജയകരമാകുന്ന സാഹചര്യത്തില്‍ ഇതു തുടർന്നു നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
ലക്ഷങ്ങള്‍ വാടക നല്‍കി എക്സിബിഷനുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കാര്‍ബൂട്ട് വില്‍പ്പന സുവര്‍ണാവസരമാണ് നല്‍കുന്നതെന്ന് ഡയഗണ്‍ കാര്‍ട്ട് മാനെജിങ് ഡയറക്റ്റര്‍ ഫിലിപ്പ് പുളിക്കാവില്‍ പറഞ്ഞു. വില്‍ക്കാന്‍ ഒരു ഉത്പന്നമുണ്ടെങ്കില്‍ ഒരു വാഹനം കൂടിയുണ്ടെങ്കില്‍ ഉത്പന്നം നേരിട്ടു ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതാണ് കാര്‍ബൂട്ട് വില്‍പ്പന.