കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ നിർമിക്കുന്നതിനുള്ള അനുബന്ധ ഘടകങ്ങള്‍ക്കും ഇറക്കുമതി നികുതി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 15 ശതനമാനമാണ് വർധന. മൂക്കുത്തി, കമ്മല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത്, സ്ക്രൂ, പിന് തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ് കൂട്ടിയത്.
വെള്ളി അനുബന്ധ വസ്തുക്കള്‍ക്കും നികുതി വര്‍ധന ബാധകമാണ്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്കില്‍ 10% അടിസ്ഥാന ഇറക്കുമതി തീരുവയും 5% കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന സെസുമാണ്. നിലവില്‍ സ്വര്‍ണത്തിന് 12.5 ശതമാനമാണ് ഇറക്കുമതി തീരുവ. ഇതോടൊപ്പം 2.5% കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസന സെസുമുണ്ട്. അതായത്, മൊത്തം ഇറക്കുമതി നികുതി 15%.
അതേസമയം കൊളുത്ത്, പിന്, സ്ക്രൂ തുടങ്ങിയ നിർമാണ അനുബന്ധ വസ്തുക്കള്‍ അസംസ്കൃത വസ്തുക്കള്‍ എന്ന പേരില്‍ ചില വ്യാപാരികള്‍ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി 5 ശതമാനത്തിലും താഴെയാണ്. ഈ പഴുത് ദുരുപയോഗം ചെയ്ത് ചില വ്യാപാരികള്‍ സ്വര്‍ണാഭരണങ്ങള്‍ നിർമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇവയുടെ നികുതിയും 15 ശതമാനത്തിലേക്ക് കേന്ദ്രം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ഇത്തരം വസ്തുക്കളുടെ ഇറക്കുമതി കഴിഞ്ഞ രണ്ട് മാസങ്ങളിലായി കൂടിയത് പരിഗണിച്ചുമാണ് കേന്ദ്ര നടപടി.
അമൂല്യ രത്നങ്ങളുള്ള ആഷിനും 14.35 ശതമാനമായി ഇറക്കുമതി നികുതി കൂട്ടിയിട്ടുണ്ട്. 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 4.35% കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസന സെസുമാണ്.
അതേസമയം, ഇറക്കുമതി തീരുവ കൂട്ടിയ നടപടി ഉപയോക്താക്കളെ ബാധിക്കില്ല. ഉപയോക്താവ് വാങ്ങുന്ന ആഭരണങ്ങള്‍ക്ക് നിലവില്‍ 15% ഇറക്കുമതി തീരുവ തന്നെയാണുള്ളത്. നിയമാനുസൃതമായി 15% ഇറക്കുമതി തീരുവ നല്കി സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്കും നികുതി വര്‍ധന തിരിച്ചടിയല്ല